അയോധ്യയിൽ ലോക അത്ഭുതങ്ങളിൽ ഒന്നായി മാറിയേക്കാവുന്ന വിധത്തിൽ പണി കഴിപ്പിക്കുന്ന രാമ ക്ഷേത്ര നിർമ്മാണത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. നിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. നൂറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനു ശേഷം അയോധ്യയിൽ രാമ ക്ഷേത്ര നിർമ്മാണം നടക്കാനിരിക്കെ അയോധ്യയിൽ പ്രദേശവാസികളുടെ പ്രിയപ്പെട്ട നായർ സാബിനെക്കുറിച്ചുള്ള ഓർമ്മകൾ സജീവമാവുകയാണ്.
ആലപ്പുഴയിലെ കുട്ടനാട്ടിൽ ജനിച്ചു അയോധ്യയെ കർമ്മ ഭൂമിയായി കണ്ട മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും പിന്നീട് ലോക്സഭാംഗവുമായി മാറിയ കെ.കെ.നായരെ കുറിച്ചുള്ള ഓർമ്മകളാണ് അയോധ്യയിലെ ക്ഷേത്ര നിർമ്മാണ വേളയിൽ നിറഞ്ഞു നിൽക്കുന്നത്. ഒരു പക്ഷെ അയോധ്യയിൽ നായർ സാബിന്റെ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ ക്ഷേത്ര നിർമ്മാണം ചിലപ്പോൾ എന്നേക്കുമായി തടസ്സപ്പെട്ടിരുന്നേനെ .
അത്ര മാത്രമായിരുന്നു അന്നത്തെ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്രുവിന്റെ എതിർപ്പ്. താൻ ജീവിച്ചിരിക്കുമ്പോൾ അയോധ്യയിൽ ക്ഷേത്ര നിർമ്മാണം അനുവദിക്കില്ലെന്നായിരുന്നു നെഹ്രുവിന്റെ സമീപനം. അയോധ്യയിലെ ഹിന്ദു വിശ്വാസികൾ നിത്യ പൂജ നടത്തുന്നതും രാമഭഗവാനെ ആരാധിക്കുന്നതും കണ്ടില്ലെന്നു നടിക്കാനായിരുന്നു നെഹ്‌റു ശ്രമിച്ചിരുന്നത്.
ക്ഷേത്ര നിർമ്മാണം ആരംഭിച്ചാൽ മുസ്ലിംകളുടെ പിന്തുണ നഷ്ടപ്പെടുമെന്ന് നെഹ്‌റു ഭയപ്പെട്ടിരുന്നുവെന്നാണ് കരുതേണ്ടത്.എന്നാൽ കെ.കെ.നായർ എടുത്ത ശക്തമായ നിലപാടോടെ രാമ ക്ഷേത്ര നിർമ്മാണത്തിനുള്ള വഴി തുറക്കുകയായിരുന്നു.
1949 ജൂൺ മുതൽ 1950 മാർച്ച് വരെ അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് ജില്ലാ മജിസ്‌ട്രേറ്റായി ജോലി ചെയ്തിരുന്നത് ആലപ്പുഴക്കാരൻ കണ്ടൻകുളത്തിൽ കരുണാകരൻ നായർ എന്ന കെ.കെ.നായരായിരുന്നു.അന്ന് അയോധ്യയിൽ വിശാലമായ രാമ ക്ഷേത്ര നിർമ്മാണം അനുവദിക്കണമെന്ന് ആവശ്യം സജീവമായിരുന്ന കാലമായിരുന്നു .1885 ൽ മഹന്ത് രഘുബീർ ദാസ് വിശാലമായ ക്ഷേത്ര നിർമ്മാണത്തിന് അനുമതി ചോദിച്ചു കൊണ്ട് ഫൈസാബാദ് കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. നീണ്ട കാത്തിരിപ്പിനു ശേഷവും നടപടികൾ ഉണ്ടായിരുന്നില്ല.നിയമ നടപടികൾ വൈകുന്നതിൽ ഹൈന്ദവ വിശ്വാസികൾ അസംതൃപ്‌തരായിരുന്നു. പ്രധാനമന്ത്രി നെഹ്‌റു ഒരു തരത്തിലും ക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ചില്ലെന്നു മാത്രമല്ല അത് തടസ്സപെടുത്താനും ശ്രമിച്ചു.
എന്നാൽ ഭക്തർ അവരുടെ പതിവ് പൂജകളും ആരാധനയും നടത്തി മുന്നോട്ടു പോയി.1949 ഡിസംബർ 22 നും 23 നുമിടക്ക് രാമ ഭഗവാന്റെ വിഗ്രഹം പൂജ സ്ഥലത്തു പ്രത്യക്ഷപ്പെട്ടതോടെ ക്ഷേത്ര നിര്മ്മാണത്തിന് വേണ്ടിയുള്ള മുറവിളികൾ ശക്തമായി.വിവരം അറിഞ്ഞ നെഹ്‌റു ഒരു കാരണവശാലും ക്ഷേത്ര നിർമ്മാണത്തെ അനുവദിക്കില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.അന്നത്തെ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ് വല്ലഭ് പന്ത് വഴി അന്നത്തെ ഫൈസാബാദ് ഡി.എം ആയിരുന്ന കെ.കെ.നായരോട് ക്ഷേത്ര നിർമ്മാണം തടയുന്നതിനുള്ള വഴികൾ ആലോചിക്കാൻ നെഹ്‌റു നിർദേശിച്ചു. നെഹ്റുവിന്റെ കനത്ത സമ്മർദ്ദം ക്ഷേത്ര നിർമ്മാണത്തിന് എതിര് നില്ക്കാൻ നായരുടെ മേലുണ്ടായിരുന്നു.വിശ്വാസികൾക്ക് നടപടികൾ സ്വീകരിയ്ക്കാനും പൂജകൾ തടസ്സപ്പെടുത്തി വിലക്ക് ഏർപ്പെടുത്താനുമായിരുന്നു നെഹ്‌റു ഉദ്ദേശിച്ചിരുന്നത്.ഇതിനുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാനായി നെഹ്‌റു മുഖ്യമന്ത്രി വഴി സമ്മർദ്ദം തുടർന്നു.
എന്നാൽ ജനവികാരം നേരിട്ടറിഞ്ഞ നായർ ,ഗുരു ദത്തു സിംഗ് എന്ന ഉദ്യോഗസ്ഥനോട് അയോധ്യയിലെ . യഥാർത്ഥസ്ഥിതിഗതികളെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു.1949 ഒക്ടോബര് 10 നു അയോധ്യയിൽ വലിയ ക്ഷേത്രം നിർമ്മിച്ച് പ്രശ്ന പരിഹാരം ഉണ്ടാക്കണമെന്നു ഗുരു ദത്തു സിങ് നായർ സാബിന് റിപ്പോർട്ടു നൽകി.
ഈ റിപോർട് അദ്ദേഹം യു.പി ചീഫ് സെക്രട്ടറി വഴി മുഖ്യമന്ത്രിക്ക് അയച്ചു കൊടുത്തു.കുപിതനായ നെഹ്‌റു കെ.കെ.നായർ എന്ന ഉദ്യോഗസ്ഥനെതിരെ പ്രതികാര നടപടികൾ സ്വീകരിച്ചുവെന്നാണ് ചരിത്രം. അദ്ദേഹത്തെ സർവീസിൽ നിന്ന് പിരിച്ചു വിടാനും ഒഴിവാക്കാനും സസ്‌പെൻഡ് ചെയ്യാനും നെഹ്‌റു കരുക്കൾ നീക്കി.
ഇതെല്ലാം അതിജീവിച്ച നായർ നെഹ്രുവിന്റെ മതേതരത്വത്തിന്റെ വൈരുദ്ധ്യങ്ങളെ തുറന്നു കാട്ടി. ദേശീയ രാഷ്‌ടീയത്തിലെ അന്നത്തെ എതിരില്ലാ ശബ്ദമായിരുന്നു നെഹ്രുവിനോട് ഏറ്റുമുട്ടി രാമഭക്തന്മാരുടെ കൂടെ നിന്ന നായരെ തളയ്ക്കാൻ നെഹ്‌റു കരുക്കൾ നീക്കി കൊണ്ടിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. നെഹ്രുവിനു മുന്നിൽ തല കുനിക്കാതെ നിന്ന കെ.കെ.നായർ കോടതിയുടെ സഹായത്തോടെ സർവീസിൽ തുടർന്നു.
അതോടെ നായർ അയോധ്യകാർക്ക് കൂടുതൽ സ്വീകാര്യനായി ..ജനകീയ പ്രശ്നങ്ങളിൽ സത്യസന്ധമായി ഇടപെട്ടിരുന്ന കെ.കെ.നായർ പാവപ്പെട്ടവർക്കും പണക്കാർക്കും ഒരേപോലെ പ്രിയങ്കരനായിരുന്നു. അയോധ്യയിൽ അദ്ദേഹം അറിയപ്പെട്ടിരുന്നത് നായർ സാബ് എന്ന പേരിലാണ്.
നെഹ്‌റുവിന്റെ സമ്മർദങ്ങളെ അതിജീവിച്ചു രാമ വിഗ്രഹത്തിനു സുരക്ഷ നൽകുകയും ക്ഷേത്ര നിർമ്മാണത്തിന് അനുകൂലമായി റിപ്പോർട്ടു നൽകുകയും ചെയ്തു.ഇത് പിന്നീടുള്ള നിയമ യുദ്ധത്തിന് സഹായമായി. നൂറ്റാണ്ടുകളായി അയോധ്യയിലുണ്ടായ ക്ഷേത്രത്തെക്കുറിച്ചും പൂജകളെക്കുറിച്ചും സത്യസന്ധമായി റിപ്പോർട്ട് നല്കാൻ നായർക്ക് മടിയുണ്ടായില്ല.രാഷ്ട്രീയത്തിൽ പ്രബലനായിരുന്ന പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു നേരിട്ട് വിളിച്ചു പറഞ്ഞിട്ടും നിലപാടിൽ മാറ്റം വരുത്താതെ നായർ മുന്നോട്ടു പോയി.നെഹ്‌റു പിന്നീടും നായരെ വേട്ടയാടാൻ ശ്രമിച്ചു.തുടർന്നു കെ.കെ. നായരും ഭാര്യയും ജനസംഘിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.നായരുടെ ഭാര്യ ശകുന്തള നായർ യു.പി നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ചു.
1962 ൽ കെ.കെ.നായരും ഭാര്യയും ജനസംഘിന്റെ ടിക്കറ്റിൽ തന്നെ യു.പിയിൽ നിന്ന് ലോകസഭയിലേക്കു മത്സരിച്ചു.സരയൂ നദിക്കരയിലെ ബെഹ്‌റയിച്ചിൽ നിന്നാണ് കെ.കെ നായർ ലോക സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.ഭാര്യ ശകുന്തള നായർ കൈസർഗഞ്ചിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു.
നായരോടും കുടുംബത്തോടും ഉള്ള സ്നേഹം പ്രകടിപ്പിക്കാൻ അദ്ദേഹത്തിന്റെ ഡ്രൈവറെ അയോധ്യയിലെ ഫൈസാബാദിൽ നിന്നും യു.പി നിയമസഭയിലേക്കും ജനങ്ങൾ വിജയിപ്പിച്ചു.അത്രമാത്രം സ്നേഹമായിരുന്നു നായർ സാബിനോട് അയോധ്യക്കാർക്കുണ്ടായിരുന്നത്. . അയോധ്യ ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടു കെ.കെ.നായരെന്ന മലയാളിയെ ഉത്തരേന്ത്യൻ സമൂഹം സ്നേഹാദരങ്ങളോടെയാണ് കാണുന്നത്.കേരളത്തിൽ നില നിൽക്കുന്ന രാഷ്ട്രീയ കാലാവസ്ഥയിൽ കെ.കെ.നായർക്ക് വേണ്ട ബഹുമാനം ഇത് വരെ ലഭിച്ചിട്ടില്ല. ചില നീക്കങ്ങൾ നടക്കുണ്ടെങ്കിലും അതദ്ദേഹം അർഹിച്ച മാതിരി ലഭിച്ചിട്ടില്ലെന്ന് വേണം കരുതാൻ.
1907 ൽ കുട്ടനാട്ടിലെ ഇടത്തരം കുടുംബത്തിൽ ജനിച്ചു അവിടെയുള്ള സനാതന ധർമ്മ വൈദ്യശാലയിൽ പഠനം ആരംഭിച്ചു തിരുവന്തപുരത്തെ ശ്രീമൂലം വിലാസം സ്കൂൾ തൊട്ടു ലണ്ടൻ യൂണിവേഴ്സിറ്റി കോളേജ് വരെ ഉയർന്ന രീതിയിൽ പഠിച്ച ശേഷമാണു ഐ.സി.എസ് നേടി നായർ യു.പി യിൽ എത്തുന്നത്. മലയാളിയായി ഐ.എ.എസ് ജീവിതം തുടങ്ങിയ കെ.കെ.നായർ പിന്നീട് യു.പി ക്കാരുടെ നായർ സാബായി മാറുകയായിരുന്നു.ഇപ്പോൾ ഇന്ത്യൻ ചരിത്രത്തിൽ അയോധ്യ ക്ഷേത്ര നിർമ്മാണത്തിലൂടെ പുതിയ ഏടുകൾ എഴുതി ചേർക്കുമ്പോൾ കെ.കെ.നായർ എന്ന മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥനും അതിൽ ഇടം പിടിക്കയാണ്.