അമേരിക്കൻ കമ്പനിയായ സിൽവർ ലേക്ക് ,റിലയൻസ് റീട്ടെയ്‌ലിൽ 7500 കോടി രൂപ നിക്ഷേപിക്കും. ഫ്യൂച്ചർ ഗ്രൂപ്പിന്റെ ചില്ലറ, മൊത്തവ്യാപാര ശൃംഖല റിലയൻസ് റീട്ടെയ്ൽ ഏറ്റെടുത്തതിന് പിന്നാലെയാണ് സിൽവർ ലേക്ക് നിക്ഷേപം നടത്തുന്നത്. റിലയൻസ് റീട്ടെയിലിന്റെ 1.75 ശതമാനം ഓഹരിയായിരിക്കും സിൽവർ ലേക്കിന് ലഭിക്കുക. ഒരു ഓഹരിക്ക് 681 രൂപ നൽകിയാണ് സിൽവർ ലേക്കിന്റെ നിക്ഷേപം. വിപണി വിദഗ്ധർ കണക്കാക്കിയിരുന്ന 520 രൂപയ്ക്കും ഏറെ മുകളിലുള്ള തുകയ്ക്കാണ് നിക്ഷേപം. നേരത്തെ റിലയൻസ് ജിയോയിലും സിൽവർ ലേക്ക് നിക്ഷേപം നടത്തിയിരുന്നു.
റിലയൻസ് റീട്ടെയ്ൽ രാജ്യത്ത് വ്യപാരശൃംഖല വിപുലമാക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യയിലെ 7000 നഗരങ്ങളിലെ 11,806 റീട്ടെയിൽ സ്റ്റോറുകളിലായി 28.7 ദശലക്ഷം ചതുരശ്ര അടി ചില്ലറ വിൽപ്പനശാലകളാണ് റിലയൻസിനുള്ളത്. 2006 ൽ സ്ഥാപിതമായ റിലയൻസ് റീട്ടെയിൽ ഓഗസ്റ്റ് അവസാനം കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ, ലോജിസ്റ്റിക് ബിസിനസുകൾ, കടബാധ്യത ഉൾപ്പെടെ 3.38 ബില്യൺ ഡോളർ വിലമതിക്കുന്ന ഒരു ഇടപാടിൽ വാങ്ങുമെന്ന് വ്യക്തമാക്കിയിരുന്നു.
റിലയൻസ് റീട്ടെയിൽ മെയ് മാസത്തിൽ ജിയോമാർട്ട് എന്ന പേരിൽ ഓൺലൈൻ പലചരക്ക് വിപണ ശൃംഖല ആരംഭിച്ചിരുന്നു. ഇപ്പോൾ ഇലക്ട്രോണിക്സ്, ജ്വല്ലറി, വസ്ത്രങ്ങൾ, പച്ചക്കറികൾ തുടങ്ങിയ അടക്കം ജിയോ മാർട്ടിൽ ലഭ്യമാണ്. കഴിഞ്ഞ വർഷം ബ്രിട്ടീഷ് കളിപ്പാട്ട ശൃംഖലയായ ഹാംലീസിനെ സ്വന്തമാക്കിയിരുന്നു. കൂടാതെ ആഗോള ബ്രാൻഡുകളായ ബർബെറി, അർമാനി, ജിമ്മി ചൂ എന്നിവയും ഇന്ത്യയിൽ പ്രവർത്തിപ്പിക്കുകയാണ്.