ഭീകരവാദത്തിനെതിരെയുള്ള കർക്കശ നടപടികളുമായി യു.എ.ഇ ഭരണകൂടം.ഇന്ത്യയുമായി സഹകരിച്ച് ഭീകരവാദത്തിന്റെ നട്ടെല്ലൊടിക്കുന്നതിനാണ് അറബ് രാജ്യത്തിന്റെ ശ്രമം. നിരോധിക്കപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റുമായി അടുപ്പം പുലർത്തുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നത് യു.എ.ഇ തുടരുകയാണ്. അൽ ക്വയ്‌ദ ഇസ്ലാമിക് സ്റ്റേറ്റിൽ പ്രവർത്തിച്ചവരെ ഒരുമിപ്പിക്കാൻ നീക്കം നടത്തുന്നതായി വാർത്തകളെ തുടർന്ന് അറബ് രാജ്യം നടപടി കർക്കശമാക്കി.
ഇതിന്റെ ഭാഗമായി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി അടുപ്പമുണ്ടെന്ന സംശയത്തിൽ നിരീക്ഷണത്തിലായിരുന്ന നാലു മലയാളികളെ യുഎഇ നാടുകടത്തി. യുഎഇയിൽ നിരീക്ഷണത്തിലായിരുന്ന 9 കാസർഗോഡ് സ്വദേശികളിൽ നാല് പേരെയാണ് യുഎഇ പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടത്. നാലുപേരും തൃക്കരിപ്പൂർ മേഖലയിലുള്ളവരാണ്.
കാബൂളിലെ ഗുരുദ്വാറിൽ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടതായി പറയുന്ന തൃക്കരിപ്പൂർ സ്വദേശി മുഹ്സിൻ, ജലാലാബാദ് ജയിലിൽ വെടിയുതിർത്ത് തടവുകാരെ മോചിപ്പിച്ച സംഭവത്തിൽ മുഖ്യപ്രതിയായി എൻഐഎ കണ്ടെത്തിയ പടന്ന സ്വദേശി ഇജാസ് എന്നിവരുമായി സൗഹൃദമുണ്ടായി എന്നാരോപിച്ചാണ് യുഎഇ പൊലീസ് 9 പേരെ പിടികൂടിയത്. പിടിയിലായവരിൽ നാല് പേരെ കരിപ്പൂർ വിമാനത്താവളം വഴി നാട്ടിലെത്തിച്ചു.
എന്നാൽ ഇവർക്കെതിരെ നിലവിൽ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. കോഴിക്കോട് ഫസ്റ്റ് ട്രീറ്റ് മെന്റ് സെന്ററിൽ ക്വറന്റീനിൽ പാർപ്പിച്ച യുവാക്കൾ കഴിഞ്ഞ ദിവസം കാസർഗോഡുള്ള ഇവരുടെ വീടുകളിലെത്തിയിട്ടുണ്ട്.
യു.എ.ഇ, സൗദി, ഒമാൻ, ഖത്തർ , ബഹ്‌റിൻ തുടങ്ങിയെ രാജ്യങ്ങൾ വഴി പ്രവാസികളായ നൂറു കണക്കിന് മലയാളികൾ ഇസ്ലാമിക് സ്റ്റേറ്റിൽ പ്രവർത്തിക്കാൻ പോയതായി നേരത്തെ ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇറാൻ വഴിയായിരുന്നു പലരുടെയും നീക്കം. പിന്നീട് ഐ.എസ് ദുര്ബലമായതിനെ തുടർന്ന് ഇവർ തിരിച്ചു ഗൾഫിലേക്ക് മടങ്ങി. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ദുബായ് നിരീക്ഷിച്ചു വരികയായിരുന്നു. ഇവരിൽ പെട്ടവരാണ് ഇപ്പോൾ നാട് കടത്തി കേരളത്തിൽ എത്തിച്ചിട്ടുള്ളത്. ഇവരെ ഇനി നിരീക്ഷിക്കേണ്ടത് കേരള പോലീസിന്റെ ദൈത്യമാണ്.