കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരൻ ബി.ജെ.പിയിൽ ചേർന്നു. കണ്ണൂർ ചൊക്ലി മേനപ്രം സ്വദേശി പുതുക്കുടി ശശിയാണ് സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്നത്. കൂത്തുപറമ്പിൽ നടന്ന വെടിവെപ്പിൽ ഗുരുതരമായ പരിക്കേറ്റു ഇപ്പോളും ചികിത്സയിൽ കഴിയുന്ന പുഷ്പൻ ജീവിക്കുന്ന രക്തസാക്ഷിയാണെന്നാണ് സി.പി.എം അവകാശപ്പെട്ടിരുന്നത്.പുഷ്പന്റെ സഹോദരൻ ബിസിനസ്സുകാരൻ കൂടിയായ ശശി ബി.ജെ.പി യിൽ ചേർന്നത് പാർട്ടിക്ക് ക്ഷീണമായി.
തലശേരി ബി.ജെ.പി ഓഫിസിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി പ്രകാശ് ബാബു ശശിക്ക് അംഗത്വം നൽകി. വിവിധ വിഷയങ്ങളിലുള്ള സിപിഎം നിലപാടുകളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്നാണ് ശശി പറയുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ സി.പി.എം വിട്ടെത്തുന്നുമെന്ന് ബി.ജെ.പി നേതാക്കളും വ്യക്തമാക്കി.എന്നാൽ ശശി പാർട്ടിക്കാരനല്ല എന്നാണ് സി.പി.എം നേതാക്കൾ പറയുന്നത്. സ്വത്തു തർക്കവുമായി ബന്ധപ്പെട്ടു ശശി ബി.ജെ.പി യിൽ ചേരുകയാണെന്ന വാദം ഉയർത്തി പാർട്ടി മുഖം രക്ഷിക്കയാണെന്നാണ് പരിഹാസം ഉയരുന്നുണ്ട്.
പാർട്ടി ശക്തി കേന്ദ്രത്തിൽ രക്തസാക്ഷി കുടുംബത്തിൽ നിന്ന് തന്നെ ഒരാൾ ബി.ജെ.പിയിൽ ചേക്കേറിയത് സി.പി.എമ്മിന് രാഷ്ട്രീയമായി വൻതിരിച്ചടിയായെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്.