ബോളിവുഡിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണം കാസർഗോട്ട് എത്തി.അന്താരാഷ്ട്ര ബന്ധങ്ങളുള്ള മയക്കുമരുന്ന് റാക്കറ്റിലെ സുപ്രധാന വേരുകളാണ് കാസർഗോഡുള്ളത്. അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ മേഖലയിൽ നിന്നും വൻ തോതിൽ മയക്കുമരുന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ എത്തിച്ചു പിന്നീട് അവിടെ നിന്ന് ഇന്ത്യയിൽ എത്തിക്കുകയാണ് പതിവ്.മുസംബിക്ക് മാലിദീവ്സ്-ശ്രീലങ്ക വഴിയാണ് മയക്കുമരുന്ന് മുംബൈ, മംഗലാപുരം, കണ്ണൂർ എന്നിവടങ്ങളിൽ എത്തിച്ച് മറ്റു സ്ഥലങ്ങളിലേക്ക് കൈമാറുകയാണ് പതിവെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യുറോ കണ്ടെത്തിയിരുന്നു.കൊളംബിയയിൽ നിന്ന് കൊക്കെയിൻ മൊസാബിക്ക് വഴി ഇന്ത്യയിൽ എത്തിക്കുന്നതായി എൻ.സി.ബി കണ്ടെത്തി കഴിഞ്ഞു.
അഫ്ഗാൻ-പാക്കിസ്ഥാൻ , കൊളംബിയൻ മയക്കുമരുന്ന് ലോബികൾ കേരളത്തിലെ കാസർഗോഡ്, കണ്ണൂർ സിണ്ടിക്കേറ്റുകളുമായി അടുത്ത് ബന്ധപ്പെടുന്നതായി തെളിഞ്ഞതിനെ തുടർന്ന് ഇവർ ഏജൻസികളുടെ നിരീക്ഷണ വലയത്തിലാണ്.
കാസർഗോഡ് സിൻഡിക്കേറ്റാണ് മുംബയിലെ ബോളിവുഡിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നത്. ഇക്കാര്യം കഴിഞ്ഞ ദിവസം മുംബൈ സന്ദർശിച്ച നാർക്കോട്ടിക് കൺട്രോൾ ബ്യുറോ ഡയറക്ടർ ജനറൽ രാകേഷ് ആസ്താന സ്ഥിരീകരിച്ചു.സുപ്രധാന നീക്കങ്ങൾക്കു ചുക്കാൻ പിടിക്കാനായി മുംബൈയിൽ മിന്നൽ സന്ദർശനം നടത്തിയ ആസ്താന കാസർഗോഡ് സിണ്ടിക്കേറ്റിനെ തകർക്കാനുള്ള നീക്കങ്ങൾ ചർച്ച ചെയ്തുവെന്നാണ് അറിയുന്നത്.കേരളത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ റാക്കറ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ബോളിവുഡിലേക്ക് മയക്കുമരുന്ന് ഒഴുക്കാൻ ചുക്കാൻ പിടിക്കുന്നത് കാസർഗോഡ്-കണ്ണൂർ ലോബിയാണെന്ന വിവരം കേരളത്തെ സംബന്ധിച്ച് ഞെട്ടിക്കുന്നതാണ്.ബോളിവുഡിൽ അടുത്ത വാരത്തോടെ സുപ്രധാന അറസ്റ്റുകൾ ഉണ്ടായേക്കാം.
നടൻ സുശാന്ത് സിംഗിന്റെ മരണത്തിനു ശേഷം ജൂണിൽ ആരംഭിച്ച അന്വേഷണത്തിലാണ് രാജ്യത്തെ മയക്കുമരുന്ന് സിണ്ടിക്കേറ്റുകളെക്കുറിച്ച് കൂടുതൽ തെളിവുകൾ എൻ.സി.ബി ക്കു ലഭിക്കുന്നത്. ഇതിനകം 20 ഓളം പേര് എൻ.സി.ബി അറസ്റ്റു ചെയ്തിട്ടുണ്ട്. നടി റിയ ചക്രവർത്തിയെ അറസ്റ്റു ചെയ്തു.പിന്നീട് അവർ ജാമ്യം തേടി പുറത്തു പോയി. ഇപ്പോൾ ദീപിക പദുക്കോൺ ഉൾപ്പെടെ ഒരു ഡസനോളം താരങ്ങൾ അന്വേഷണം നേരിടുകയാണ്. ഇതിനിടയിലാണ് കാസർഗോഡ് ബന്ധം വെളിവാകുന്നത്.ഒപ്പം കണ്ണൂർ ലോബിയുമായുള്ള ബോളിവുഡിന്റെ ബന്ധവും സ്ഥിരീകരിക്കപ്പെട്ടു.