തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ വിവിധ സ്ഥാപനങ്ങളിൽ നടക്കുന്ന റെയ്‌ഡിൽ 6000 കോടിയിലധികം വരുന്ന സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതായി ആദായനികുതി വകുപ്പ്. ഫെറ/ഫെമ നിയങ്ങൾ ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 2015 കാലം മുതൽ ഒഴുകിയെത്തിയ വിദേശ പണം കുറെ നാളുകളായി വിവിധ കേന്ദ്ര ഏജൻസികൾ നിരീക്ഷിച്ചു വരികയായിരുന്നു. ഫെമ/ഫെറ ചട്ടങ്ങൾ ലംഘിച്ച സാഹചര്യത്തിൽ എൻഫോഴ്‌സ്‌മെന്റും കേസിൽ ഇടപെട്ടേക്കും. 6000 കോടിയാണ് 2014 മുതൽ ബിലീവേഴ്‌സ് ചർച്ചിന്റെ വിവിധ അക്കൗണ്ടുകളിലേക്ക് ഒഴുകി എത്തിയത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന റെയ്‌ഡിൽ 5 കോടിയോളം രൂപ കണ്ടെടുത്തതായി റിപ്പോർട്ടുകളുണ്ട്. സഭ ആസ്ഥാനത്തു നിന്നും സഭയുടെ മുഖ്യ വക്താവിന്റെ കാറിൽ നിന്നും വൻ തുക ഒളിപ്പിച്ചു വെച്ച രീതിയിൽ കണ്ടെത്തി.
യോഹന്നാന് എതിരെ അമേരിക്കയിലും കാനഡയിലും കേസ്
ഇന്ത്യയിലെ സാധാരണക്കാരുടെ ഉന്നമനത്തിനായി വിദേശത്തു നിന്ന് പിരിച്ചെടുത്ത ഭീമമായ തുക വക മാറ്റി ചെലവഴിച്ചതിന്റെ പേരിൽ ബിലീവേഴ്‌സ് ചർച്ച മേധാവി കെ.പി.യോഹന്നാൻ അമേരിക്കയിലും കാനഡയിലും നിയമനടപടികൾ നേരിട്ട് കൊണ്ടിരിക്കയാണ്. അമേരിക്കയിലെ ടെക്‌സാസിൽ 700 ഏക്കർ ഭൂമിയിൽ ആർഭാഡ ഓഫീസും യോഹന്നാനുണ്ട്. ഗോസ്പൽ ഫോർ ഏഷ്യ എന്ന പേരിലുള്ള സംഘടനാ രുപീകരിച്ച് സുവിശേഷ പ്രവർത്തനങ്ങൾ തുടങ്ങിയ യോഹന്നാൻ ഉജ്വല വാഗ്മിയാണ്. ഇദ്ദേഹം അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്ത്യയിലെ ദരിദ്ര സമൂഹത്തിനു വേണ്ടി വൻ തുക ഡോണർമാരിൽ നിന്നും സംഭാവനയായി സ്വീകരിച്ചിരുന്നുവെന്നാണ് കേസ്.ഈ തുക ഏതാണ്ട് 6000 കോടിയിൽ അധികം വരും. സാധാരണക്കാരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനായി നൽക്കാലികളെ വാങ്ങാനും തുന്നൽ മെഷീന് ഉൾപ്പെടെ സാമഗ്രികൾ വാങ്ങാനും കുടി വെള്ളം നൽകാനുള്ള ഉപാധികൾ ഏർപ്പെടുത്താനുമാണ് ഡോണർമാർ സംഭാവന നൽകുമ്പോൾ നിർദേശിച്ചിരുന്നത്.
ഈ നിർദേശം കാറ്റിൽ പറത്തി കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഭൂമിയും കെട്ടിടങ്ങളും സ്ഥാപനങ്ങളും വാങ്ങി കൂട്ടിയെന്നാണ് അമേരിക്കയിൽ യോഹന്നാന് എതിരെയുള്ള കേസ് .
ചെറുവള്ളി എസ്റ്റേറ്റ്, മെഡിക്കൽ കോളേജ് , എഞ്ചിനീയറിംഗ് കോളേജ് , തുടങ്ങിയവയിൽ വൻ നിക്ഷേപം നടത്തി. ഇതിനിടയിൽ സ്വന്തമായി ഗോസ്പൽ ഫോർ ഏഷ്യയുടെ പേര് ഒഴിവാക്കി ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച എന്നാക്കുകയും സ്വത്തുക്കൾ സ്വന്തം പേരിൽ ആകുകയും ചെയ്തു എന്നതിന് കാനഡയിലും കേസ് നടക്കയാണ്.ഇതിനിടയിൽ കേന്ദ്ര സർക്കാർ വിദേശ സഹായം സ്വീകരിക്കാനുള്ള ബിലീവേഴ്‌സ് ചർച്ചിന്റെ നാലു സ്ഥാപനങ്ങൾക്കുള്ള അനുമതി
പിൻവലിക്കയും ചെയ്തു.
മ്യാന്മാർ, ശ്രീലങ്ക, എന്നിവടങ്ങളിലും സ്വത്തുക്കൾ
മ്യാന്മറിൽ സ്വന്തമായി ഒരു പ്രൊഫഷണൽ ഫുടബോൾ ടീം തന്നെ ഗോസ്പൽ ഫോർ ഏഷ്യക്കു ഉണ്ട്.ജി.ഫ്.എഫ്.സി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ടീം എപ്പോൾ ചിൻലാൻഡ് എഫ്.സി എന്ന പേരിലാണ് അറിയപ്പെടുന്നത്..ശ്രീലങ്കയിലും ഈസ്റ്റേൺ ചർച്ചിന് വൻ തോതിൽ ഭൂമിയും സ്വത്തുക്കളുമുണ്ട്.
വിദേശ സഹായം സ്വീകരിക്കാൻ ട്രസ്റ്റുകൾ വാങ്ങിക്കൂട്ടിയെന്നു വിവരം
വിദേശ സഹായം സ്വീകരിക്കാൻ രാജ്യത്തെ 30 ഓളം ട്രസ്റ്റുകൾ ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് വാങ്ങികൂട്ടിയതായി ഏജൻസികൾക്കു പരാതി ലഭിച്ചിരുന്നു. 2015 മുതൽ ഒഴുകി എത്തിയ ഭീമമായ തുക ഈ ട്രസ്റ്റുകൾ വഴി സ്വീകരിച്ചതായാണ് വിവരം. ഇതേക്കുറിച്ചുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.