ബിലീവേഴ്സ് ചര്‍ച്ച് മേധാവി കെ.പി യോഹന്നാന് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ ആദായ നികുതി വകുപ്പ് ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്. ബിലീവേഴ്സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി. ബിലീവേഴ്സ് ചര്‍ച്ചിന്റെ വിവിധ ട്രസ്റ്റുകൾ വഴി നടന്ന വിദേശ പണമിടപാടുകളുടെ വിശദാംശങ്ങള്‍, ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് ലഭിച്ച പണം ചെലവഴിച്ച മേഖലകൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ കൈമാറണമെന്നും നിര്‍ദ്ദേശമുണ്ട്.
യോഹന്നാൻ ഇപ്പോൾ അമേരിക്കയിലാണ്. കൊച്ചിയിലെ ഓഫീസിൽ ഹാജരാകുന്നതിന് യോഹന്നാൻ കൂടുതൽ സമയം ചോദിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ചയാണ് തിരുവല്ല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ സ്ഥാപനങ്ങളിൽ ഇൻകം ടാക്സ് റെയിഡ് നടത്തിയത്.
റെയിഡിൽ ബിലീവേഴ്സ് ചർച്ചിന്റെ പല സ്ഥാപനങ്ങളില്‍ നിന്നും കണക്കില്‍പ്പെടാത്ത പണവും സാമ്പത്തിക ഇടപാടിനെ കുറിച്ചുള്ള രേഖകളും കണ്ടെത്തിയിരുന്നു. കെ.പി യോഹന്നാന്റെ വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ചാരിറ്റി സ്ഥാപനങ്ങളുടെ മറവില്‍ വിദേശത്ത് നിന്ന് വന്ന ഫണ്ട് വ്യാപകമായി വകമാറ്റിയതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. യോഹന്നാന്റെ മൊഴിയെടുത്ത ശേഷം നടപടികള്‍ തുടരാനാണ് ആദായ നികുതി വകുപ്പിന്‍റെ തീരുമാനം.
അഞ്ച് വര്‍ഷത്തിനിടെ സഭയുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ വിദേശ സഹായം ലഭിച്ചതായി ആദായ നികുതി വകുപ്പിന് തെളിവ് ലഭിച്ചിട്ടുണ്ട്. പരിശോധനയിൽ 17 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തു. ചർച്ച് സ്ഥാപനത്തിലെ ജീവനക്കാരന്റെ കാറിന്റെ ഡിക്കിയിൽ നിന്നും വൻ തുക കണ്ടെത്തിയിരുന്നു.
ഗോസ്പൽ ഫോർ ഏഷ്യ എന്ന ഇവാഞ്ചലിക്കൽ സംഘടനയുടെ ഭാഗമായിരുന്നു കെ.പി.യോഹന്നാൻ ഇത് വരെ. എന്നാൽ ചാരിറ്റി ഡോണർമാരുടെ പരാതിയിൽ കേസ്സെടുത്ത അമേരിക്കൻ കോടതി യോഹന്നാന് എതിരെ നടപടികൾ തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ കോടതിക്ക് പുറത്തു പ്രശ്ന പരിഹാരത്തിനുള്ള തീവ്ര ശ്രമങ്ങൾ തുടരുമ്പോൾ കണ്ണാടിയിലും സമാന കേസ്സു ഉയർന്നു. ചാരിറ്റി മാർഗ്ഗനിര്ദേശങ്ങൾ മറികടന്നു വ്യക്തിപരമായി സ്വത്തുവകകൾ വാങ്ങികൂട്ടിയെന്നു ആരോപിച്ച് ഡോണർമാർ കേന്ദ്ര ആഭ്യന്തര വകുപ്പിലും പരാതി നൽകി. പരാതികളുടെ അടിസ്ഥാനത്തിൽ ഇ.ഡി യും ബിലീവേര്സ് ചർച്ച ഇടപാടുകൾ അന്വേഷിക്കാൻ ഒരുങ്ങുകയാണ്