പാലാരിവട്ടം പാലം അഴിമതി കേസിൽ നിലവിലെ വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎഎസിനെ പ്രതിചേർത്ത് വിജിലൻസ്. പാലാരിവട്ടം പാലത്തിന്റെ നിർമാണ കരാർ നൽകുമ്പോൾ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ എംഡിയായിരുന്നു മുഹമ്മദ് ഹനീഷ്. കരാറുകാരന് അനധികൃതമായി വായ്പ അനുവദിക്കാൻ കൂട്ടു നിന്നുവെന്നും കരാറുകാരനിൽ നിന്നും സുരക്ഷാനിക്ഷേപം ഈടാക്കുന്നതിൽ വീഴ്ച വരുത്തി എന്നുമുള്ള കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിജിലൻസ് സംഘം മുഹമ്മദ് ഹനീഷിനെ പ്രതി ചേർത്തത്.
പാലത്തിന്റെ നിർമാണ കമ്പനിക്ക് സർക്കാർ അനധികൃതമായി 8.25 കോടി രൂപയുടെ വായ്പ അനുവദിച്ചിരുന്നു. പാലം നിർമാണത്തിനുള്ള ടെൻഡർ വ്യവസ്ഥകൾ ലംഘിച്ചാണ് വായ്പ അനുവദിച്ചത്. കരാർ കമ്പനിയായ ആർഡിഎസിന് തുക മുൻകൂറായി നൽകാൻ ശുപാർശ നൽകിയത് മുഹമ്മദ് ഹനീഷാണെന്നായിരുന്നു കേസിൽ അറസ്റ്റിസായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് വിജിലൻസിന് മൊഴി നൽകിയത്. ഇതാണ് മുഹമ്മദ് ഹനീഷിന് കുരുക്കായത്.
സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വ്യവസായ വകുപ്പ് സെക്രട്ടറിയായ ഹനീഷിനെ മെയിൽ വിജിലൻസ് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. നാലുമണിക്കൂർ നീണ്ട ചോദ്യം ചെയ്യല്ലിൽ ടി ഒ സൂരജിന്റെ ആരോപണങ്ങളെല്ലാം മുഹമ്മദ് ഹനീഷ് തള്ളിയിരുന്നു. മുൻകൂർ തുക ആവശ്യപ്പെട്ടുളള കമ്പനിയുടെ അപേക്ഷ പൊതുമരാമത്ത് സെക്രട്ടറിക്ക് കൈമാറുക മാത്രമാണ് താൻ ചെയ്തതെന്നും ഒരു വിധത്തിലും കമ്പനിക്കായി താൻ ശുപാർശ നടത്തിയിട്ടില്ലെന്നുമാണ് വിജിലൻസിന് ഹനീഷ് നൽകിയ മൊഴി.