കരി നിയമമെന്ന് മാധ്യമ ലോകവും സ്വതന്ത്ര ചിന്താഗതിക്കാരും പ്രതിപക്ഷ നേതാക്കളും ചില ഇടതു നേതാക്കളും വിശേഷിപ്പിച്ച പോലീസ് നിയമ ഭേദഗതി സംസ്ഥാന സർക്കാർ നടപ്പാകില്ല. വിശദമായ ചർച്ചകൾക്ക് ശേഷമാകും മാറ്റങ്ങൾ വരുത്തി ഭേദഗതി നടപ്പാക്കുക. ഇത് സംബന്ധിച്ച് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എതിർ ശബ്ദം ഉയർത്തിയിരുന്നു.ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ ഭേദഗതി ക്കെതിരെ ഹൈക്കോടതിയിൽ ഹർജി സമീപിച്ചിരുന്നു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ ശക്തമായി ഭേദഗതിക്കെതിരെ നിലയുറപ്പിച്ചു.സി.പി.എം കേന്ദ്ര നേതാക്കൾ രോഷാകുലരായി പിണറായിക്കെതിരെ തിരിഞ്ഞതോടെ നിലപാട് മാറ്റാൻ മുഖ്യമന്ത്രി തയ്യാറായി.
ഇന്ന് രാവിലെ ചേർന്ന സി.പി.എം സെക്രെട്ടറിയേറ്റ് യോഗം ഭേദഗതിക്കെതിരെ നിലപാട് എടുത്തു.ഒടുവിൽ മുഖ്യമന്ത്രി തന്നെ ഭേദഗതി നിയമം പിൻവലിക്കുമെന്ന് അറിയിക്കയായിരുന്നു.സാമൂഹ്യമാധ്യമങ്ങളെ മാത്രം ഉൾപ്പെടുത്തിയാകും ഭേദഗതി നടപ്പാക്കുക ഇന്ന് സൂചനയുണ്ട്.അങ്ങനെ വന്നാൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചരണങ്ങൾക്കു മാത്രമാകും നടപടികൾ നേരിടേണ്ടി വരിക.ഇക്കാര്യത്തിലും വിശദമായ ചർച്ചകൾ നടക്കും.പുതിയ വിജ്ഞാപനമിറക്കിയാകും പറ്റിയ തെറ്റ് സർക്കാർ തിരുത്തുക.
വ്യക്തികളെ അപമാനിക്കുന്നതിനോ, അപകീർത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമ്മിക്കയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവർക്ക് 3 വര്ഷം വരെ തടവ് ശിക്ഷയോ 10000 രൂപ പിഴയോ രണ്ടും കൂടിയോ വിധിക്കുന്നതാണ് പോലീസ് നിയമ ഭേദഗതി. ഇത് കരി നിയമമാണെന്നു മാധ്യമ ലോകവും , കേരള പത്രപ്രവർത്തക യൂണിയനും ആക്ഷേപം ഉന്നയിച്ചു. പൊതു സമൂഹവും സി.പി.എം കേന്ദ്ര നേതാക്കളും എതിർപ്പ് ഉയർത്തിയതോടെ അത് നടപ്പാക്കുന്നതിൽ നിന്ന് മുഖ്യമന്ത്രിക്ക് പിന്തിരിയേണ്ടി വന്നു.
രാജ്യ വ്യാപക പ്രതിഷേധമാണ് കേരളത്തിന്റെ ഈ നീക്കത്തിനെതിരെ അഭിഭാഷകരും മാധ്യമ പ്രവർത്തകരും രാജ്യത്തെ പ്രമുഖ മാധ്യമങ്ങളും രംഗത്തു വന്നതോടെ ഇടതു സർക്കാർ പ്രതിരോധത്തിലായി. ഇതോടെ നിലപാട് പുനഃപരിശോധിക്കാൻ നിർബന്ധിതരാവുകയായിരുന്നു.ഇത് സംബന്ധിച്ച് ഇറക്കിയ ഓർഡിനൻസ് പിൻവലിക്കുമെന്ന് യെച്ചൂരി മാധ്യമങ്ങൾക്കു ഉറപ്പു നൽകിയിരുന്നു.