കര്‍ഷകരുമായി കേന്ദ്രം ചർച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി ആഭ്യന്തരമന്ത്രി അമിത് ഷാ. കേന്ദ്ര സര്‍ക്കാരിന്‍റെ കാർഷിക നിയമത്തിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കര്‍ഷകർ രാജ്യതലസ്ഥാനത്ത് പ്രതിഷേധവുമായി ഒത്തുച്ചേര്‍ന്നിരിക്കുകയാണ്. പ്രതിഷേധം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിലാണ് ഇവരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് അമിത് ഷാ അറിയിച്ചിരിക്കുന്നത്. ഡിസംബർ മൂന്നിന് മുമ്പ് തന്നെ ചർച്ച സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം തന്നെ റോഡുകൾ തടസ്സപ്പെടുത്തിയുള്ള പ്രതിഷേധം അവസാനിപ്പിക്കണമെന്നും കേന്ദ്രമന്ത്രി കർഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 'നിങ്ങളോട് സംസാരിക്കാനും ചർച്ചകൾ നടത്താനും ഞങ്ങൾ തയ്യാറാണ്. നിങ്ങള്‍ക്ക് പ്രതിഷേധിക്കാൻ ഡൽഹി സർക്കാർ നേരത്തെ തന്നെ സ്ഥലം നൽകിയിട്ടുണ്ട്. നിങ്ങൾക്ക് ശൗചാലയങ്ങൾ, ആംബുലൻസ്, ജലവിതരണം അടക്കമുള്ള സൗകര്യങ്ങൾ അവിടെ ലഭ്യമാക്കും. റോഡ് തടസ്സപ്പെടുത്തിയുള്ള പ്രതിഷേധം അവസാനിപ്പിച്ച് നിങ്ങൾക്കനുവദിച്ച ഇടത്തെത്തി പ്രതിഷേധിക്കണമെന്ന് ഞാൻ അഭ്യർഥിക്കുകയാണ്' എന്നാണ് ഷായുടെ വാക്കുകൾ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.