പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു പിന്തുണയുമായി മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ രംഗത്ത്. കഴിഞ്ഞ ദിവസം കോവിഡ് വാസിൻ ഉല്പാദകരുടെ ഫാക്ടറികൾ സന്ദർശിച്ച മോദിയുടെ നിലപാടിനെ മുക്തകണ്‌ഠം പ്രശംസിച്ചുകൊണ്ടാണ് ശർമ്മ രംഗത്തു വന്നിട്ടുള്ളത്. നേരത്തെ കോൺഗ്രസിൽ വിമത ശബ്ദം ഉയർത്തിയ നേതാക്കളിൽ പ്രമുഖനായിരുന്നു ശർമ്മ.
മോദിയുടെ സന്ദർശനം ആരോഗ്യ പ്രവർത്തകരുടെ ആത്മവീര്യം ഉയർത്തുമെന്ന് ആനന്ദ് ശർമ്മ ട്വീറ്റ് ചെയ്തു.കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ രാജ്യത്തിനു തന്നെ ആത്മധൈര്യം നൽകുന്ന നടപടിയാണ് പ്രധാനമന്ത്രിയുടെ യാത്രയെന്നും ശർമ്മ അഭിപ്രായപ്പെട്ടു. രാജ്യസഭയിലെ കോൺഗ്രസിന്റെ ഉപ നേതാവായ ശർമ്മറുടെ ട്വീറ്റ് പാർട്ടി വൃത്തങ്ങളെ ഞെട്ടിച്ചു. മോഡി കഴിഞ്ഞ ദിവസം കോവിഡ് വാസിൻ ഉല്പാദിപ്പിക്കുന്ന മൂന്നു ഫാക്ടറികൾ സന്ദർശിച്ചിരുന്നു. സൈഡാസ് കാഡില ,(അഹമ്മദാബാദ്) ഭാരത് ബയോടെക് (ഹൈദരാബാദ് )സെറം ഇൻസ്റ്റിറ്റ്യൂട്ട് (പുനെ ) തുടങ്ങിയ മരുന്ന് കമ്പനികളുടെ ഓഫീസുകൾ സന്ദർശിച്ച് കോവിഡ് പ്രതിരോധ നടപടികളുടെ പുരോഗതി വിലയിരുത്തി.
ഈ നടപടി ആരോഗ്യപ്രവർത്തകരിൽ നിന്ന് വലിയ കയ്യടി നേടിയിരുന്നു. എന്നാൽ കോൺഗ്രസ്, നാടകമെന്നാണ് പ്രധാനമന്ത്രിയുടെ യാത്രയെ വിശേഷിപ്പിച്ചത്. പാർട്ടി വക്താവ് തന്നെ മോദിയെ പരസ്യമായി വിമർശിച്ച് രംഗത്തു വന്നു.
എന്നാൽ കോൺഗ്രസ് നേതാക്കളെ അമ്പരപ്പിച്ചുകൊണ്ട് ആനന്ദ് ശർമ്മ യാത്രയെ മുക്തകണ്ഠം പ്രശംസിച്ചു. കോൺഗ്രസിന്റെ ഇപ്പോഴത്തെ പോക്ക് ശരിയല്ലെന്ന് പരസ്യമായി പറഞ്ഞു നേതൃത്വത്തിനോട് ഇടഞ്ഞു നിൽക്കുന്ന ശർമ്മ ഇതിനിടയിൽ പുറപ്പെടുവിച്ച അഭിപ്രായപ്രകടനം കോൺഗ്രസിൽ ചർച്ചകൾക്ക് വഴി തുറകയാണ്. പ്രവർത്തക സമിതി അംഗം, ദേശീയ വക്താവ്, കേന്ദ്രമന്ത്രി എന്നീ പദവികൾ അലങ്കരിച്ച നേതാവാണ് ശർമ്മ.