പോപ്പുലർ ഫ്രെണ്ടിനെതിരെയുള്ള നടപടികൾ കേന്ദ്രം കടുപ്പിക്കുന്നു. അനധികൃത പണ ഇടപാടുകൾ പരിശോധിക്കുന്നതിനായി പോപ്പുലർ ഫ്രണ്ടിന്റെ പ്രമുഖ നേതാക്കളുടെ വീടുകളിൽ മിന്നൽ പരിശോധന നടക്കയാണ്.
തിരുവനന്തപുരത്തെയും മലപ്പുറത്തെയും നേതാക്കളുടെയും വീടുകളിൽ ഒരേസമയമാണ് റെയ്ഡ് നടക്കുന്നത്. കരമന അഷ്‌റഫ് മൗലവി, നസറുദ്ദീന്‍ എളമരം, ഒഎംഎ സലാം എന്നിവരുടെ വീടുകളിലാണ് വ്യാഴാഴ്ച രാവിലെ മുതല്‍ ഇഡിയുടെ റെയ്ഡ് ആരംഭിച്ചത്.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതെന്നാണ് സൂചന. അതേസമയം, റെയ്ഡിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇഡി പുറത്തുവിട്ടിട്ടില്ല.
കരമന അഷ്‌റഫ് മൗലവിയുടെ തിരുവനന്തപുരം പൂന്തൂറയിലെ വീട്ടില്‍ കൊച്ചിയില്‍നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒഎംഎ സലാമിന്റെ മഞ്ചേരിയിലെ വീട്ടിലും പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരത്തിന്റെ മലപ്പുറം വാഴക്കാട്ടെ വീട്ടിലും മിന്നല്‍പരിശോധന തുടരുകയാണ്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന സമര പരമ്പരകളിൽ പോപ്പുലർ ഫ്രണ്ട് നേതാക്കൾ വൻ തോതിൽ വിദേശ സഹായം തേടിയെന്ന ആരോപണത്തിൽ ഇ.ഡി അന്വേഷണം തുടരുകയാണ്.കേരളം വഴിയാണ് സാമ്പത്തിക സമാഹരണം ഏകോപിപ്പിക്കുന്നതെന്നാണ് ഇ.ഡി ക്കു ലഭിച്ചിട്ടുള്ള വിവരം. വിവിധ മേഖലകളിൽ പി.എഫ്.ഐ വലിയ തോതിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അതേകുറിച്ചും അന്വേഷണം ഇ.ഡി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.