സംസ്ഥാനത്ത് ചുമത്തി കൊണ്ടിരിക്കുന്ന പ്രളയ സെസ്സ് ജൂലൈയിൽ അവസാനിപ്പിക്കും..ഒരു ശതമാനം സെസ്സാണ് ഇപ്പോൾ ഏർപ്പെടുത്തിയിട്ടുള്ളത്. അതിനി തുടരില്ല. മെട്രോ വികസനത്തിന് 1957 കോടി കൂടി വകയിരുത്തും. കലൂർ മുതൽ കാക്കനാട് വരെ മെട്രോ വികസിപ്പിക്കും. ശബരിമല വിമാന താവളം, വയനാട്,ഇടുക്കി വിമാന തവളങ്ങൾക്കു 9 കോടി വകയിരുത്തും.
സംസ്ഥാനത്ത് 2500 സ്റ്റാർട്ട് അപ്പുകൾ പുതുതായി ആരംഭിക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. 20000 പേര്‍ക്ക് ഇതിലൂടെ തൊഴിൽ ലഭ്യമാക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. 50,000 കോടി മുതൽ മുടക്കുള്ള വ്യവസായ ഇടനാഴി പദ്ധതിക്ക് ഈ വർഷം തുടക്കം കുറിക്കും. റബറിന്റെ തറവില 170 രൂപയാക്കി ഉയർത്തിയതിനൊപ്പം റബർ സംഭരിക്കുന്നതിന് അമുൽ മോഡൽ സഹകരണ സംഘം രൂപീകരിക്കുമെന്നും ബജറ്റിൽ പറയുന്നു.
ഉന്നത വിദ്യാഭ്യാസരംഗത്ത് ഈ വർഷം 20,000പേർക്ക് അധികപഠന സൗകര്യം. 150 അധ്യാപക തസ്തിക സർവകലാശാലകളിൽ അധികമായി സൃഷ്ടിക്കും. 2000 കോടിരൂപ കിഫ്ബിയിലൂടെ സർവകലാശാലകൾക്കായി ചെലവഴിക്കും. കോളജുകളുടെ ക്ലാസ് മുറികൾ ഡിജിറ്റലൈസ് ചെയ്യും. ആരോഗ്യസര്‍വകലാശാല ഗവേഷണ വിഭാഗത്തിന് ഡോ.പല്‍പ്പുവിന്റെ പേര് നൽകും. ടൂറിസം മേഖലയിൽ സംരംഭകർക്കർക്ക് പലിശരഹിത വായ്‌പ നൽകും. കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമ ബോർഡ് രൂപീകരിക്കും. 20 ലക്ഷംപേർക്ക് ഡിജിറ്റൽ പ്ലാറ്റ് ഫോമിലൂടെ ജോലികുമെന്നും മന്ത്രി പറഞ്ഞു.
സർക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനം. കോവിഡ് കാലത്ത് ഇതുവരെ അഞ്ചരക്കോടി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. 1.83 ലക്ഷം മെട്രിക് ടണ്‍ അധിക റേഷന്‍ വിതരണം ചെയ്തു. സാര്‍വത്രിക പ്രശസ നേടിയ ഫലപ്രദമായ ഒരിടപെടലായിരുന്നു സര്‍ക്കാറിന്റെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണ പരിപാടിയെന്നും ധനമന്ത്രി പറഞ്ഞു.
നീല, വെളള റേഷൻ കാര്‍ഡുകളുള്ള 50 ലക്ഷം കുടുംബങ്ങള്‍ക്ക് അധികമായി 10 കിലോ വീതം അരി 15 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഭക്ഷ്യ സബ്‌സിഡിക്ക് 1060 കോടി രൂപ അനുവദിക്കുമെന്നും ആവശ്യമുണ്ടെങ്കിൽ കൂടുതൽ പണം പിന്നീട് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ തദ്ദേശ ജനപ്രതിനിധികളുടെയും ഓണറേറിയം 1000 രൂപ വീതം വർധിപ്പിച്ചു. ആശ പ്രവര്‍ത്തകരുടെ അലവൻസ് 1000 രൂപ വർധിപ്പിച്ചു. 10 വർഷത്തില്‍ താഴെ സർവീസ് ഉള്ള ആയമാർക്ക് 500 രൂപയും അതിനു മുകളിൽ 1000 രൂപയായും അലവൻസ് കൂട്ടിയതായും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
സംസ്ഥാനത്ത് ആരോഗ്യമേഖലയില്‍ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ഉച്ച കഴിഞ്ഞും ഒപിയും ലാബും ഫാര്‍മസിയും ഉണ്ടാകും. 85 ആരോഗ്യ സ്ഥാപനങ്ങളാണ് കേരളത്തില്‍ നിന്ന് ദേശീയ അക്രഡിറ്റേഷന്‍ കരസ്ഥമാക്കിയതെന്നും ധനമന്ത്രി പറഞ്ഞു. ആരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് സമ്പ്രദായത്തില്‍ നിന്ന് ആരോഗ്യ അഷ്വറന്‍സ് സമ്പ്രദായത്തിലേക്ക് കേരളം മാറി. വ്യത്യസ്ത ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌കീമുകളെ ഏകോപിപിച്ചുകൊണ്ട് ആരോഗ്യ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഴിയാണ് ഇത് നടത്തുന്നത്.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ 41.5 ലക്ഷം കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വരെ കിടത്തി സഹായം സര്‍ക്കാര്‍ നേരിട്ട് നല്‍കുന്നു.
കാരുണ്യ ബെനവലന്റ് ഫണ്ടും തുടങ്ങി. കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് 16.2 ലക്ഷം കുടുംബങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കി. 941 കോടി രൂപ ചെലവഴിച്ചു. 190 സര്‍ക്കാര്‍ ആശുപത്രികളും 372 സ്വകാര്യ ആശുപത്രികളും ഈ പദ്ധതിക്ക് കീഴില്‍ എംപാനല്‍ ചെയ്തിട്ടുണ്ട്. മൂന്നുപുതിയ കാര്യങ്ങള്‍ കൂടി ഈ പദ്ധതിയില്‍ ചേര്‍ക്കുകയാണെന്നും മന്ത്രി പറഞ്ഞു.