2020-21 ലെ സാമ്പത്തിക സർവ്വേ വെളിപ്പെടുത്തിയ പ്രതിസന്ധി കണക്കിലെടുക്കാതെ തയ്യാറാക്കിയ ബജറ്റ്, ധനകാര്യ മന്ത്രിയ്ക്കു പോലും ആത്മവിശ്വാസം നൽകാത്ത ഒന്നാണെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ.
മുൻ ബജറ്റുകളിൽ പ്രഖ്യാപിച്ച പദ്ധതികളിൽ ഭൂരിപക്ഷവും ഇതുവരെ തുടങ്ങാൻ പോലും കഴിഞ്ഞിട്ടില്ല. എന്നിട്ടും യാഥാർത്ഥ്യബോധമില്ലാതെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുകയാണ്. വയനാട് ബ്രാൻഡ് കോഫി, സ്പൈസ് പാർക്ക്, തുടങ്ങിയവയ്ക്കൊന്നും ഇതുവരെ ഡി.പി.ആർ പോലും തയ്യാറായിട്ടില്ല. കുട്ടനാട് പാക്കേജ് , ഇടുക്കി പാക്കേജ് തുടങ്ങിയ പാക്കേജുകളൊക്കെ എട്ടിലെ പശുവായി നിൽക്കുകയാണ്.
കശുവണ്ടി ഉൾപ്പെടെയുള്ള പരമ്പരാഗത മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ നേരിടാനുള്ള ക്രിയാത്മക നിർദ്ദേശങ്ങളൊന്നും ബജറ്റിലില്ല. കശുമാവ് കൃഷിയ്ക്കായി അഞ്ചര കോടി രൂപ നീക്കിവച്ചത് എന്തു പഠനത്തിൻ്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ല. 8 ലക്ഷം പേർക്ക് പുതുതായി തൊഴിൽ നൽകുമെന്നു പറയുന്നത് യുവാക്കളെ കബളിപ്പിക്കാനാണ്. പി.എസ്.സി റാങ്ക് ലിസ്റ്റുകൾ മരവിപ്പിക്കുകയും പിൻവാതിൽ നിയമനങ്ങൾ വ്യാപകമാക്കുകയും ചെയ്ത സർക്കാർ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു പറയുന്നത് അപഹാസ്യമാണ്.
റബറിൻ്റെ താങ്ങുവില വെറും 170 രൂപയാക്കി മാത്രം ഉയർത്തിയത് റബർ കർഷകരോടുള്ള അവഹേളനമാണ്. കൃഷിക്ക് ചിലവാക്കുന്ന തുക പോലും താങ്ങുവിലയായി ലഭിച്ചില്ലെങ്കിൽ റബർ കൃഷി കേരളത്തിന് അന്യമാകും. പ്രവാസി പുനരധിവാസത്തിന് സമയബന്ധിതമായ ഒരു ക്രിയാത്മക പദ്ധതിയും പ്രഖ്യാപിക്കാത്ത ബജറ്റ് അത്യന്തം നിരാശാജനകമാണെന്നും ദേവരാജൻ പറഞ്ഞു.