ഹിന്ദു മത വികാരം വ്രണപ്പെടുത്തി വെബ് സീരിയൽ സംപ്രേക്ഷണം ചെയ്തതിനു ആമസോൺ ഇന്ത്യ കണ്ടെന്റ് ഹെഡ് അപർണ പുരോഹിത് ഉൾപ്പെടെയുള്ളവർക്കെതിരെ എഫ്.ഐ.ആർ. രെജിസ്റ്റർ ചെയ്തു. വെബ് സീരീസ് ഡയറക്ടർ അലി അബ്ബാസ് സഫർ, പ്രൊഡ്യൂസർ ഹിമാൻഷു കൃഷ്ണ മെഹ്‌റ വറൈറ്റർ ഗൗരവ് സോളങ്കി എന്നിവർക്കെതിരെയാണ് യു.പി യിലെ ലക്‌നൗവിൽ എഫ്.ഐ.ആർ രെജിസ്റ്റർ ചെയ്തിട്ടുള്ളത്.യു.പി പോലീസ് കൂടുതൽ അന്വേഷണങ്ങൾക്കായി മുംബൈയിലേക്ക് പുറപ്പെടും.അറസ്റ്റുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
ആമസോൺ മേധവികളോട് വിശദീകരണം ആവശ്യപ്പെട്ടു വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നോട്ടീസ് അയച്ചിരുന്നു. നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നാണ് നിർദേശം. ആമസോൺ ഇന്ത്യൻ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ഭവിഷ്യത്തുകൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകുന്നത്.
ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്ന തരത്തിലെ ഉള്ളടക്കം അടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. മതനിന്ദയും, സമൂഹത്തിലെ സമാധാനാന്തരീക്ഷം തകർക്കുന്നതുമായ തരത്തിലാണ് ഇതിലെ അവതരണമെന്നും ചിത്രം പരിശോധിച്ച ഉദ്യോഗസ്ഥ സംഘം നിരീക്ഷിച്ചു. പൊതുവായ പരാതികളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.ഹൈന്ദവ വിശ്വാസങ്ങളെ ഹനിക്കുന്ന തരത്തിലുള്ള ചിത്രീകരണം നടന്നതായി പ്രാഥമികമായി കണ്ടെത്തി കഴിഞ്ഞു.ഓ.ടി.ടി പ്ലാറ്റുഫോമുകൾ വഴി കാണിക്കുന്ന സീരിയലുകൾക്കും സിനിമകൾക്കും സെൻസർഷിപ്പ് നിർബന്ധമാക്കണമെന്നു ആവശ്യം ഉയർന്നു കഴിഞ്ഞു.