അമേരിക്കയുടെ 46ാം പ്രസിഡന്റായി ജോ ബൈഡനും 49ാം വൈസ് പ്രസിഡന്റായി കമല ഹാരിസും ഇന്ന് അധികാരമേൽക്കും. ഇന്ത്യൻ സമയം രാത്രി 10.30നാണ് സത്യപ്രതിജ്ഞ. ഏറ്റവും ഉയർന്ന പ്രായത്തിൽ അധികാരമേൽക്കുന്ന യുഎസ് പ്രസിഡന്റാണ് 78കാരനായ ബൈഡൻ. വൈസ് പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിതയാണ് 56കാരിയായ ഇന്ത്യൻ വംശജ കമല ഹാരിസ്. ഇന്ത്യൻ സമയം രാത്രി 8.30ന് ചടങ്ങുകൾ ആരംഭിക്കും. ദേശീയഗാനവും കലാപരിപാടികളും സന്ദേശങ്ങളും ആദ്യം.
ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങു തുടങ്ങുന്നതിനു മുൻപ് തന്നെ മുൻ പ്രസിഡണ്ട് ട്രംപ് ഫ്ളോറിഡയിലേക്കു വിമാനം കയറും. അധികാര കൈമാറ്റത്തിന് പിന്തുടരുന്ന ആചാരങ്ങൾ ഒന്നും പാലിക്കാതെയാണ് ട്രംപിന്റെ പടിയിറക്കം. സ്വന്തമായി രാഷ്ട്രീയ പാർട്ടി രുപീകരിക്കുന്നതിനെ കുറിച്ച് ട്രംപ് ആലോചിക്കുന്നതായി സി.എൻ .എൻ റിപ്പോർട്ടു ചെയ്യുന്നു.ദേശീയ വാദി പാർട്ടി രുപീകരിക്കാനാണ് താല്പര്യം.വാർത്ത ട്രംപ് സ്ഥിരീകരിച്ചിട്ടില്ല.
കോവിഡിന്റെ പശ്ചാത്തലത്തിൽ ആൾകൂട്ടം ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്. സാധാരണയായി പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വൻ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിൽ യുഎസിൽ ആഘോഷമായാണ് നടക്കുക. എന്നാൽ ഇത്തവണ വെറും 1000 പേർ മാത്രം പങ്കെടുക്കുന്നതായിരിക്കും ചടങ്ങ്. അക്രമങ്ങൾ നടക്കുമെന്ന ഭീഷണിയുള്ളതിനാൽ മുൻപെങ്ങുമില്ലാത്ത സുരക്ഷയിലാണ് തലസ്ഥാനം.
ആശംസകളുമായി ട്രംപിന്റെ വിട വാങ്ങൽ പ്രസംഗം
ജോ ബൈഡൻ ഭരണകൂടത്തിന് ആശംസകളുമായി ഡൊണാൾഡ് ട്രംപ്. പുതിയ ഭരണകൂടത്തിന് അമേരിക്കയുടെ പുരോഗതിയും സമാധാനവും വളർച്ചയും ഉറപ്പു വരുത്താൻ കഴിയട്ടെയെന്നു ട്രംപ് ആശംസിച്ചു. ബൈഡന്റെ പേരെടുത്തു പറഞ്ഞില്ലെങ്കിലും അവസാന നിമിഷം മഞ്ഞുരുകിയതിന്റെ ആഹ്ലാദത്തിലാണ് അമേരിക്കൻ ജനത.