തെരെഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം അവശേഷിക്കെ സോളാർ കേസ് സി.ബി.ഐ ക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. പരാതിക്കാരി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സർക്കാർ വ്യക്തമാക്കി. കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയായി പരിഗണിക്കുന്ന ഉമ്മൻ ചാണ്ടി, കോൺഗ്രസ് സംഘടനാ കാര്യങ്ങളുടെ ചുമതലയുള്ള ജെനറൽ സെക്രട്ടറി കെ.സി .വേണുഗോപാൽ, എറണാകുളം എം.പി ഹൈബി ഈഡൻ, അടൂർ പ്രകാശ് എം.പി, എ.പി.അബ്ദുള്ളകുട്ടി എന്നിവർക്കെതിരെയാണ് പരാതി. സംസ്ഥാന സർക്കാരിന്റെ ശുപാർശ ഉടൻ കേന്ദ്രത്തിനു അയക്കും. രാഷ്ട്രീയ പ്രാധാന്യമുള്ള കേസ്സായതുകൊണ്ട് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തേക്കും.
സ്വർണ്ണ കടത്തു കേസിനു തടയിടാൻ സോളാർ കേസ്സ് ; ബുദ്ധി മുഖ്യമന്ത്രിയുടേത്
സ്വർണ്ണ കടത്ത് കേസിൽ പ്രതിരോധത്തിലായ സംസ്ഥാന സർക്കാർ സോളാർ കേസിലൂടെ പ്രതിപക്ഷത്തിന് തിരിച്ചടി നല്കാനാവുമെന്ന വിലയിരുത്തലിലാണ് അന്വേഷണം സി.ബി.ഐ ക്കു വിട്ടത്. കഴിഞ്ഞ നാലര വർഷങ്ങൾ ഭരണത്തിൽ തുടർന്നിട്ടും സോളാർ കേസിൽ ഒരു നടപടിയും സംസ്ഥാന സർക്കാർ കൈകൊണ്ടിരുന്നില്ല. എന്നാൽ തെരെഞ്ഞെടുപ്പിനു മുന്നോടിയായി അന്വേഷണം സി.ബി.ഐ ക്കു വിടാൻ നീക്കമുണ്ടെന്ന സൂചന ഭരണവൃത്തങ്ങൾ നൽകിയിരുന്നു.ഇതാണ് ഇന്ന് നടപ്പായത്. സോളാർ കേസിൽ തെളിവില്ലെന്ന് അന്വേഷണം ഉദ്യോഗസ്ഥർ പലരും വ്യക്തമാക്കിയിട്ടും സി.ബി.ഐ അന്വേഷണം ശുപാർശ ചെയ്തത് പിണറായി വിജയൻറെ നിർബന്ധം കൊണ്ടാണ്. ഒറ്റയടിക്ക് സ്വർണ്ണക്കടത്തു വിവാദം തിരശീലക്കു പിന്നിലേക്ക് ഒതുക്കാൻ നടപടി വഴി കഴിയുമെന്നാണ് പിണറായി വിഭാഗത്തിന്റെ നിലപാട്.
പരാതിക്കാരി നൽകിയ ബലാൽസംഗ കേസുകളും അഴിമതി ആരോപണങ്ങളും സി.ബി.ഐ അന്വേഷിച്ചേക്കും. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെ എന്നെന്നേക്കുമായി നിശ്ശബ്ദമാക്കാനുള്ള പിണറായിയുടെ നീക്കമാണ് സി.ബി.ഐ അന്വേഷണത്തിലൂടെ തെളിഞ്ഞു വരുന്നത്.