രാജ്യം ഇന്ന് വരെ കണ്ടിട്ടില്ലാത്ത വിധത്തിൽ മുന്നൊരുക്കങ്ങൾ നടത്തിയാണ് കർഷക ട്രാക്ടർ റാലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നത്. ഏതാണ്ട് 3 ലക്ഷത്തോളം ട്രാക്ടറുകൾ റാലിയിൽ അണി ചേരും. അത്രയും തന്നെ കര്ഷകരും റാലിയിൽ പങ്കെടുക്കും. റിപ്പബ്ലിക് പരേഡിനെ അനുകരിച്ച് കർഷകരുടെ നിശ്ചല ദൃശ്യങ്ങൾ റാലിയിൽ ഉണ്ടാകും. -പഞ്ചാബിൽ നിംന്നുള്ള കര്ഷക നേതാക്കൾ യെസ് ന്യൂസിനോട് പറഞ്ഞു. ട്രാക്ടറുകളിൽ നിറക്കാനുള്ള ഇന്ധനം മുൻകൂറായി കരുതിയിട്ടുണ്ട്.ആവശ്യത്തിന് ഭക്ഷണവും വെള്ളവും തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും കരുതിയാണ് റാലിയിൽ പങ്കെടുക്കാനുള്ള ട്രാക്ടറുകൾ പുറപ്പെട്ടിരിക്കുന്നത്.
ഗുരുദ്വാരകളാണ് റാലിയിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമായ സഹായം ചെയ്യുക. സിഖ് വളണ്ടിയർമാർ സന്നദ്ധ സേവനത്തിനു മുന്നിലുണ്ട്.ആളും അർത്ഥവും സമര മേഖലയിൽ പ്രകടമായുണ്ട്.പഞ്ചാബിലെ ഗ്രാമങ്ങളിൽ നിന്ന് ട്രാക്ടറുകളുമായി ആയിരക്കണക്കിനാളുകൾ ഡൽഹിക്ക് പുറപ്പെട്ടു കഴിഞ്ഞു. ട്രാക്ടറുകളെ അനുഗമിച്ചു ആയിരങ്ങൾ കാൽനടയായി തലസ്ഥാനത്തേക്ക് ഒഴുകുകയാണ്.
പഞ്ചാബിൽ നിന്ന് ഹരിയാന വഴിയുള്ള ഏതാണ്ടെല്ലാ റോഡുകളും ട്രാക്ടറുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ടോൾ ഗേറ്റുകളിൽ മണിക്കൂറുകൾ നീളുന്ന വാഹനകുരുക്ക് അനുഭവപ്പെട്ടു തുടങ്ങി. സമാധാനപരമായി റാലി നടത്തുമെന്ന് കർഷകർ ഉറപ്പു നൽകിയിരിക്കുന്നത്.കര്ഷകരെ വിശ്വാസത്തിലെടുത്തു റാലിക്കു സർക്കാർ അനുമതി നല്കിയിരിക്കുകയാണ്.
റിപ്പബ്ലിക് ദിന പരേഡ് പൂർത്തിയായ ശേഷം ഉടൻ തന്നെ ട്രാക്ടർ റാലി ആരംഭിക്കും.ഒരു ട്രാക്ടറിൽ പരമാവധി അഞ്ചു പേർ മാത്രമായിരിക്കും സഞ്ചരിക്കുക. നാടൻ പാട്ടുകളും നൃത്തവും നിശ്ചല ദൃശ്യവുമായി റാലി കൊഴുപ്പിക്കാനാണ് സംഘടകരുടെ തീരുമാനം. മൂന്നു റൂട്ടുകളാണ് റാലിക്കായി നിശ്ചയിച്ചു നൽകിയിട്ടുള്ളത്. ഒടുവിൽ ഡൽഹി അതിർത്തിയിലെ കുണ്ഡ്‌ലി മാനേശ്വർ പാൽവൽ എക്സ്പ്രസ്സ് ഹൈവേയിൽ അവസാനിക്കുന്ന വിധത്തിലാണ് റാലി ക്രമീകരിച്ചിട്ടുള്ളത്.