പിണറായി വിജയനെ കുറിച്ച് നടത്തിയ പരാമർശത്തെ തുടർന്ന് കെ.സുധാകരനെതിരെ കോൺഗ്രസിൽ നടന്ന പടയൊരുക്കങ്ങൾ നിന്നു. സുധാകരൻ കർക്കശ നിലപാട് കൈക്കൊണ്ടതും പാർട്ടി പ്രവർത്തകർക്കിടയിൽ നിന്നു വലിയ പ്രതിഷേധം ഉയർന്നതുമാണ് നേതാക്കളെ സുധാകരനെതിരെയുള്ള നീക്കങ്ങളിൽ നിന്നു പിൻവാങ്ങാൻ പ്രേരിപ്പിച്ചത് .സുധാകരനെതിരെ നടത്തിയ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ഷാനിമോൾ ഉസ്മാൻ രംഗത്തു വന്നു. നിർവ്യാജം ഖേദിക്കുന്നുവെന്നാണ് ഷാനിമോളുടെ പ്രസ്താവന.ഒരു നേതാവും തന്റെ പിന്നിൽ ഇല്ലെന്നും അവർ പറഞ്ഞു. ഷാനിമോളുടെ തിരെഞ്ഞെടുപ്പ് വിജയത്തിന് ആലപ്പുഴയിൽ എത്തി ക്യാമ്പ് ചെയ്തു പ്രവർത്തിച്ച നേതാവായിരുന്നു സുധാകരൻ. ഇത് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായ സാഹചര്യത്തിലാണ് ഷാനിമോൾ ഖേദപ്രകടനവുമായി രംഗത്തു വന്നത്. കെ.സി.വേണുഗോപാലുമായി അടുപ്പമുള്ള നേതാവാണ് ഷാനി മോളെന്നത് സുധാകരൻ ഗൗരവമായി എടുത്തിരുന്നു.
ഷാനിമോളുടെ പ്രസ്താവനക്ക് പിന്നാലെ കെ.സി.വേണുഗോപാലും വിശദീകരണവുമായി രംഗത്തു വന്നു. സുധാകരൻ ജാതി പരാമർശങ്ങൾ നടത്തിയില്ലെന്നാണ് വേണുഗോപാലിന്റെ നിലപാട്. സുധാകരൻ തെറ്റ് ചെയ്യാത്ത സാഹചര്യത്തിൽ വിവാദം മുന്നോട്ടു കൊണ്ട് പോകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ വിവാദങ്ങൾ അവസാനിക്കയാണ്. കോൺഗ്രസിലെ ക്രൗഡ് പുള്ളറായ സുധാകരൻ ഇടഞ്ഞാൽ മലബാറിൽ കോൺഗ്രസ് തകർന്നടിയുമെന്നു മുന്നറിയിപ്പ് മുതിർന്ന നേതാക്കൾ നൽകിയിരുന്നു. ഇതിനു ശേഷമാണ് മാപ്പു പറച്ചിലുമായി ഷാനി മോൾ രംഗത്തു വന്നത്.