ഒടുവിൽ കെ.എസ.ആർ.ടി.സി ബസ്സും മോഷ്ടാക്കൾ കട്ട് കൊണ്ട് പോയി. കൊട്ടാരക്കരയിൽ നിന്നാണ് സംഭവം റിപ്പോർട്ടു ചെയ്തിരിക്കുന്നത്.
ആർ എ സി 354 എന്ന വേണാട് ഓർഡിനറി ബസാണ് ഇന്നു രാവിലെ മുതൽ കാണാതായത്. ബസ് പിന്നീട് 11.30ഓടെ പാരിപ്പള്ളിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തെക്കുറിച്ച് കൊട്ടാരക്കര പൊലീസ് അന്വേഷണം തുടങ്ങി.സംഭവത്തിന് പിന്നിൽ ജീവനക്കാർ തന്നെയാണെന്ന സംശയം ബലപ്പെടുന്നുണ്ട്. ആരോപണം സ്ഥിരീകരിച്ചിട്ടില്ല.
കൊട്ടാരക്കര മുനിസിപ്പാലിറ്റിക്ക് സമീപം ദേശീയപാതയിൽ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു ബസ്. ഇന്ന് രാവിലെ ബസ് എടുക്കാനായി ഡ്രൈവര്‍ എത്തിയപ്പോഴാണ് ബസ് കാണാനില്ലെന്ന് മനസിലായത്. മറ്റേതെങ്കിലും ഡ്രൈവര്‍ ബസ് മാറിയെടുത്തത് ആയിരിക്കാമെന്ന് കരുതി ഡിപ്പോയില്‍ അറിയിച്ചു. തുടര്‍ന്ന് ഡിപ്പോയില്‍ നിന്ന് ബസുമായി പോയ എല്ലാ ഡ്രൈവര്‍മാരേയും വിളിച്ചു. ആരും ബസ് എടുത്തില്ലെന്ന് വ്യക്തമാക്കിയതോടെ ഡിപ്പോ അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ബസ് പാരിപ്പള്ളിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
സാമൂഹ്യവിരുദ്ധരോ, പ്രൈവറ്റ് ബസ് ജീവനക്കാരോ ആയിരിക്കാം സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി കെ എസ് ആർ ടി സി അധികൃതർ പറയുന്നു. കൊട്ടാരക്കര ഡിപ്പോയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്നും അവർ പറഞ്ഞു. സ്ഥലക്കുറവ് കാരണം സർവീസ് പൂർത്തിയാക്കി എത്തുന്ന കെ എസ് ആർ ടി സി ബസുകൾ രാത്രിയിൽ ദേശീയപാതയുടെ വശങ്ങളിലാണ് പാർക്ക് ചെയ്തിരുന്നത്. ഇത്തരത്തിൽ പാർക്ക് ചെയ്തിരുന്ന ബസാണ് തട്ടിക്കൊണ്ടുപോയത്.അതേസമയം പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കൊട്ടാരക്കര-പാരിപ്പള്ളി റൂട്ടിലെ സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം. മൊബൈൽ ടവർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ബസ് തട്ടിക്കൊണ്ടുപോയവരെ ഉടൻ കണ്ടെത്തുമെന്നാണ് പൊലീസ് പറയുന്നത്.കെ.ആസ്.ആർ.ടി.സി യിൽ കുറെ കാലങ്ങളായി നടക്കുന്ന ക്രമക്കേടുകളുടെ തുടർച്ചയാണോ ബസ്സ് മോഷണമെന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.