സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ ഹൂതി വിമതരുടെ മിസൈൽ ആക്രമണം. നിർത്തിയിട്ടിരുന്ന യാത്രാവിമാനത്തിന് തീപിടിച്ചതായി സൗദി സഖ്യസേന വ്യക്തമാക്കി.തീപിടുത്തം നിയന്ത്രിച്ചിട്ടുണ്ട്. പരിക്കുകളോ മറ്റു അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. യെമൻ അതിർത്തിയിൽനിന്നും 120 കിലോമീറ്റർ അകലെയുള്ള അബഹ വിമാനത്താവളത്തിനുനേരേ ഉച്ചയോടെയാണ് ആക്രമണമുണ്ടായത്.
ഇറാന്‍ പിന്തുണയുള്ള തീവ്രവാദികളായ ഹൂത്തി കളാണ് ആക്രമണം നടത്തിയതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളത്തിലെ ആക്രമണത്തെ യുദ്ധക്കുറ്റമെന്ന് വിശേഷിപ്പിച്ച സഖ്യസേന വക്താവ്, ഇത്തരം ആക്രമണങ്ങൾക്കു ഉചിതമായ തിരിച്ചടി ഉണ്ടാകുമെന്നു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ വിക്ഷേപിച്ച രണ്ട് സായുധ ഡ്രോണുകള്‍ സഖ്യസേന കഴിഞ്ഞ ദിവസം തടഞ്ഞു നശിപ്പിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സൗദി അറേബ്യയ്ക്കെതിരെ ഹൂതികൾ അടുത്തിടെ ആക്രമണം ശക്തമാക്കിയിരുന്നു. സൗദിക്കുനേരെ ഹൂതികള്‍ വിക്ഷേപിച്ച സ്ഫോടക വസ്തുക്കള്‍ നിറച്ച നാല് ഡ്രോണുകള്‍ സഖ്യസേന ഞായറാഴ്ച തടഞ്ഞിരുന്നു. ശനിയാഴ്ചയും ഒരു ഡ്രോണ്‍ തടയുകയും തകര്‍ക്കുകയും ചെയ്തിരുന്നുവെന്ന് സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലികി വ്യക്തമാക്കി.
ഒരിടവേളക്ക് ശേഷമാണ് ഹൂതികൾ സൗദിക്കെതിരെ ആക്രമണ പരമ്പര അഴിച്ചു വിടുന്നത്. ഇറാൻ പിന്തുണയുള്ള വിമതരാണ് ഹൂതികൾ. ഇറാനെതിരെ കടുത്ത നിലപാട് സൗദി കൈകൊണ്ടു കഴിഞ്ഞു.അമേരിക്ക ആക്രമണത്തെ അപലപിച്ചു.ഗൾഫ് മേഖലയിൽ വീണ്ടും അശാന്തി വിതക്കുന്ന ആക്രമണമായി അബഹയിലെ ആക്രമണം.