ചെറുതെങ്കിലും കേരള രാഷ്ട്രീയത്തിൽ പ്രാധാന്യമുള്ള കക്ഷിയാണ് എൻ.സി.പി .പാർട്ടിയിലെ ദേശീയ നേതാക്കളുമായി വളരെ അടുപ്പമുള്ള നേതാക്കളിൽ ഒരാളാണ് മാണി സി കാപ്പൻ. കാപ്പന്റെ ബന്ധം പവാറുമായും പ്രഫുൽ പട്ടേലുമായും വളരെ ദൃഢമാണ് .അത് കൊണ്ട് തന്നെ തന്ത്രപരമായ പിന്തുണ കാപ്പന്റെ മുന്നണി മാറ്റത്തിൽ ദേശീയ നേതാക്കൾ കൈക്കൊണ്ടിട്ടുണ്ട്.രഹസ്യമായി കേന്ദ്രനേതാക്കളുടെ പിന്തുണ ഉറപ്പിച്ചാണ് കാപ്പൻ ചുവടു മാറിയിട്ടുള്ളത്. എൻ.സി.പി കേരള എന്ന പേരിൽ പാർട്ടി രുപീകരിച്ചാണ് കാപ്പന് യു.ഡി.എഫിൽ എത്തുന്നത്. പത്തോളം ഭാരവാഹികൾ കാപ്പനൊപ്പം രാജി വെച്ചിട്ടുണ്ട്.
യു.ഡി.എഫ് നേതാക്കൾ നടത്തിയ രാഷ്ട്രീയ നീക്കം ഇടതു ക്യാംപിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഒരു മാസം മുൻപ് ഇടതുപക്ഷത്തിന് ഉണ്ടായിരുന്ന രാഷ്ട്രീയ മേൽക്കൈ കുറഞ്ഞു വരികയാണ്. ജോസ് കെ മാണിയുടെ മുന്നണി പ്രവേശവും തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയവും തുടർഭരണം സ്വപ്നം കാണാൻ ഇടതുപക്ഷത്തെ പ്രേരിപ്പിച്ചിരുന്നു.
എന്നാൽ പൊടുന്നനെ സ്ഥിതിഗതികൾ മാറി. ഉമ്മൻ ചാണ്ടി നേതൃ നിരയിൽ എത്തിയതോടെ എ വിഭാഗം കോൺഗ്രസിൽ സജീവമായി. ഇത് വരെ നിശ്ച്ചലമായിരുന്ന കോൺഗ്രസ് ക്യാമ്പ് പതുക്കെ ഉണരുകയാണ്.
മുസ്‌ലിം ലീഗിനുണ്ടായ ആശയക്കുഴപ്പവും മാറി. കുഞ്ഞാലികുട്ടി സംസ്ഥാന രാഷ്ട്രീയത്തിൽ തിരിച്ചെത്തിയതോടെ മുസ്‌ലിം ബിസിനസ്സുകാരും വുവസായികളും യു.ഡി.എഫിന് അനുകൂലമായി പതുക്കെ ചുവടു മാറുകയാണ്.
കൃസ്ത്യൻ സമുദായത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് ഉറപ്പു ലഭിച്ചതോടെ അവിടെ നിന്നുള്ള എതിർപ്പുകൾ കുറഞ്ഞു തുടങ്ങി.മുറിവുണക്കാൻ ലീഗും സമുദായ നേതാക്കളെ കണ്ടു. പതുക്കെയെങ്കിലും യു.ഡി.എഫ്സ ചുവടുറപ്പിക്കയാണ്.
കാപ്പന്റെ മുന്നണി മാറ്റം ഇടതു ക്യാമ്പിനെ മാനസികമായി തളർത്തി.ഇതുവരെ മേൽക്കൈ ഉണ്ടെന്നു വാദിച്ചവരുടെ പക്ഷത്തു നിന്ന് ആളുകൾ മാറുന്നത് കാര്യങ്ങൾ പന്തിയല്ലെന്ന് സൂചന വോട്ടർമാർക്ക് നൽകുന്നു. ഭദ്രമായ സീറ്റു കാപ്പന് വാഗ്ദാനം നൽകിയിട്ടും എൻ.സി.പി യിലുണ്ടായ പിളർപ്പ് എൽ.എഫ് ക്യാമ്പിൽ ആവശ്യകുഴപ്പമുണ്ടാക്കിയിട്ടുണ്ട്.
എൽ.ഡി.എഫിനെ പ്രതീക്ഷയായിരുന്ന യുവസമൂഹം ഇപ്പോൾ സമര രംഗത്താണ്. പാർട്ടിക്കാർക്ക് പിൻവാതിൽ നിയമനം ലഭിച്ചത് വൻ പ്രചരമായത് തെരെഞ്ഞെടുപ്പിൽ പ്രതിഫലിച്ചേക്കും .കൂടുതൽ യുവാക്കൾക്ക് സീറ്റു നൽകി യുവജനങ്ങളുടെ പിന്തുണ ഉറപ്പാക്കാനായിരുന്നു ഇടതു നീക്കം.എന്നാൽ കൂടുതൽ സീറ്റുകൾ നൽകുന്നത് പാർട്ടിക്കാർക്ക് മാത്രം ഉപകാരം ചെയ്യാനാണെന്നു എതിർ പ്രചരണം വരുന്നത് ഇടതു ക്യാമ്പിനെ ഉലക്കും.
കോൺഗ്രസ് കീഴ്ഘടകങ്ങൾ പൊളിച്ചു പണി തുടങ്ങി
കോൺഗ്രസിൽ കീഴ്ഘടകങ്ങളെ പൊളിച്ചു പണിയുന്ന തിരക്കാണ്. തെരെഞ്ഞെടുപ്പ് ചൂടിനിടെ കോൺഗ്രസ് സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള നീക്കം സജീവമാക്കി കഴിഞ്ഞു. വിജയ സാധ്യതയുള്ള സീറ്റുകളിൽ കോൺഗ്രസ് നേരത്തെ പ്രവർത്തനം തുടങ്ങിയത് അത്ഭുതകരമായി. എൽ.ഡി.എഫിനെ രാഷ്ട്രീയമായി നേരിടുന്നതോടൊപ്പം കളത്തിൽ കാര്യങ്ങൾ നേരെയാക്കുകയാണ് പാർട്ടി.
ബി.ജെ.പി യുമായി സി.പി.എം രഹസ്യ ധാരണയെന്ന യു.ഡി.എഫ് ആരോപണം കേരളം പതുക്കെയെങ്കിലും വിശ്വസിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് മലബാറിൽ വലിയ ചലനങ്ങൾ ഉണ്ടാക്കും .ചുരുങ്ങിയത് പത്തു സീറ്റുകൾ മലബാറിൽ തന്നെ എൽ.എഫിന് നഷ്ടമാകാൻ ഈ പ്രചരണം വഴി തുറന്നേക്കാം.