ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും തീവ്രമായ വർഗീയതയെന്ന് വികസന മുന്നേറ്റ യാത്ര വേളയിൽ പ്രസ്താവിച്ച് എ.വിജയ രക്ഷവൻ നേരം ഇരുട്ടി വെളുക്കുന്നതിനുമുൻപ് ഭൂരിപക്ഷ വർഗ്ഗീയതയാണ് ഏറ്റവും കുഴപ്പം പിടിച്ചതെന്നു മാറ്റി പറഞ്ഞു. ന്യൂനപക്ഷ വർഗ്ഗീയതയെക്കുറിച്ച്ച്ച് ഒന്നും പറഞ്ഞിട്ടില്ലെന്ന് വിജയരാഘവൻ പറയുന്നുണ്ടെങ്കിലും സി.പി.എം സംസ്ഥാന സെക്രട്ടറി കൃത്യമായ ധാരണയോടെയാണ് പ്രസ്താവനകൾ പുറപ്പെടുവിച്ചതെന്നു കരുതണം,
സി,പി.എം നു ഇപ്പോൾ വോട്ടുകൾ നഷ്ടമായി കൊണ്ടിരിക്കുന്ന മേഖലകളിലാണ് ന്യൂനപക്ഷ വർഗ്ഗീയത സി.പി.എം നേതാവ് ഉയർത്തിയത്.യാത്ര അടുത്ത ദിവസങ്ങളിൽ പ്രവേശിക്കാനിരിക്കുന്ന പാലക്കാട് തൃശൂർ ജില്ലകളിൽ പാർട്ടിയുടെ പരമ്പരാഗത ഹൈന്ദവ വോട്ടുകൾ ബി.ജെ.പി യിലേക്ക് ചോർന്നിരുന്നു. 20 ശതമാനത്തിലധികം വോട്ടുകൾ ഈ ജില്ലകളിൽ ബി.ജെ.പി നേടി.സി.പി.എം ഏറ്റവും ദുർബലമായി കൊണ്ടിരിക്കുന്ന ജില്ലകൾ കൂടിയാണ് പാലക്കാടു, തൃശൂർ ജില്ലകൾ.ഈ സാഹചര്യത്തിലാണ് നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചു പിടിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി മനപൂർവമായി പ്രസ്താവന പുറപ്പെടുവിച്ചത്.
എന്നാൽ പാർട്ടിക്കെതിരെ മുസ്‌ലിം കേന്ദ്രങ്ങളിൽ നിന്ന് ഉയർന്ന പ്രതിഷേധം നിലപാട് മാറ്റി പറയിക്കാൻ സി.പി.എം നേതാവിനെ പ്രേരിപ്പിച്ചു എന്ന് വേണം കരുതാൻ.
വിജയരാഘവന്റെ വിശദീകരണം
കോഴിക്കോട് മുക്കത്ത് വികസന മുന്നേറ്റ യാത്രയ്ക്ക് നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കവെ വിജയരാഘവൻ നടത്തിയ പ്രസംഗമാണ് വിവാദമായത്. എന്നാൽ തന്‍റെ പ്രസ്താവനയെ മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ വർഗീയതയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും പിന്നീട് എ. വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.
മൂക്കത്തു പറഞ്ഞത്
ഏറ്റവും തീവ്രമായ വർഗീയത ന്യൂനപക്ഷ വർഗീയതയാണ്. ന്യൂനപക്ഷ വർഗീയതയെ എല്ലാവരും ഒരുമിച്ചുനിന്ന് എതിർക്കണം. ഒരു വർഗീയതയ്ക്കു മറ്റൊരു വർഗീയത കൊണ്ടു പരിഹാരം കാണാൻ കഴിയുമോ? ന്യൂനപക്ഷ വർഗീയത ഉയർത്തിപ്പിടിച്ചുകൊണ്ട് ഭൂരിപക്ഷ വർഗീയതയെ ചെറുക്കുന്നത് ഭൂരിപക്ഷ വർഗീയതയുടെ അക്രമപ്രവർത്തനങ്ങളെ ന്യായീകരിക്കലാകും.
പിന്നീട് പറഞ്ഞത്
ന്യൂനപക്ഷ വർഗ്ഗീയതയാണ് അപകടകരമെന്നു പറഞ്ഞിട്ടില്ല. ഭൂരിപക്ഷ വർഗ്ഗീയതയാണ് അപകടം.അതിനു അധികാരത്തിന്റെ സ്വാധീനമുണ്ട്.എന്റെ പ്രസ്താവന മാധ്യമങ്ങൾ ദുർവ്യാഖാനം ചെയ്തതാണ്.
ബി.ജെ.പി യുടെ പരിഹാസം
ന്യൂനപക്ഷ വർഗ്ഗീയതയെക്കുറിച്ച് എ.വിജയരാഘവൻ നടത്തിയ പ്രസ്താവന കുറുക്കന്റെ ബുദ്ധിയാണ്.ഭൂരിപക്ഷ വിഭാഗത്തെ കബളിപ്പിക്കാൻ ശ്രമിക്കയാണ് -പാർട്ടി പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു.