രാഷ്ട്രീയത്തിൽ ചേരാനുള്ള തീരുമാനം അപ്രതീക്ഷിതമല്ലെന്ന് ഇ ശ്രീധരൻ യെസ് ന്യൂസിനോട് വെളിപ്പെടുത്തി. രാഷ്ട്രീയം വ്യക്തി താല്പര്യങ്ങൾക്കല്ല. ഒട്ടേറെകാര്യങ്ങൾ സംസ്ഥാനത്തിന് വേണ്ടി ചെയ്യാനുണ്ട് - -യെസ് ന്യൂസ് എഡിറ്റർ ബിന്ദു മിൽട്ടന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഇ.ശ്രീധരൻ പറഞ്ഞു
1 : രാഷ്ട്രീയം വഴങ്ങുമോ ?
തീർച്ചയായും. രാഷ്ട്രീയം വ്യക്തി താല്പര്യത്തിനല്ല. അത് സ്റ്റേറ്റിന് വേണ്ടിയാണ്. രാജ്യതാല്പര്യത്തിനു വേണ്ടിയാണ് .അത് കൊണ്ട് തന്നെ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് നല്ല ഉദ്ദേശത്തിലാണ്.
2 : ഇടതു-വലതു മുന്നണികളിൽ നല്ല സുഹൃത്തുക്കൾ ഉണ്ടല്ലോ .അവർ പിണങ്ങില്ലേ ?
ഒരിക്കലുമില്ല.ഇതുവരെ പ്രവർത്തിച്ചത് സാങ്കേതിക വിദഗ്ദ്ധനായാണ്. എൻജിനീയറായാണ്. ഇപ്പോൾ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് ദേശത്തിനു വേണ്ടിയാണ്.കേരളത്തിന് വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്യണമെന്നുണ്ട്.
3 :പാർട്ടി അംഗത്വം എന്ന് എടുക്കും ?
ഇപ്പോൾ തന്നെ ബി.ജെ.പി യിൽ ചേർന്ന് കഴിഞ്ഞല്ലോ.പാർട്ടി പ്രസിഡന്റ് ഇന്ന് പ്രഖ്യാപിച്ചപ്പോൾ തന്നെ ഞാൻ ബി.ജെ.പി ക്കാരനായി കഴിഞ്ഞു.ഔദ്യോഗിക ചടങ്ങിൽ വെച്ച് മെമ്പർഷിപ്പ് എടുക്കുന്ന പ്രത്യക ചടങ്ങു ഉണ്ടാകില്ല. ഇപ്പോൾ തന്നെ ഞാൻ ബി.ജെ.പി ക്കാരൻ ആയി കഴിഞ്ഞു.
4 :പ്രധാനമന്ത്രിയോ അമിത് ഷായോ വിളിച്ചിരുന്നോ ?
ഇല്ല.അവരാരും ഇത് വരെ വിളിച്ചിട്ടില്ല. അതിന്റെ ആവശ്യമില്ല. പാർട്ടിയിൽ ചേരാൻ സംസ്ഥാന നേതാക്കൾ ക്ഷണിച്ചിരുന്നു.ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിന് ചേർന്ന പാർട്ടി ബി.ജെ.പി യാണ്.അതു കൊണ്ട് തന്നെ പാർട്ടിയിൽ ചേരാനുള്ള ക്ഷണം സ്വീകരിക്കയായിരുന്നു.പ്രധാനമന്ത്രിയോ അമിത് ഷായോ നദ്ദയോ വിളിച്ചാൽ പോയി അവരെ കാണും.ഇപ്പോൾ അതിന്റെയൊന്നും ആവശ്യമില്ല.
5 :തെരെഞ്ഞെടുപ്പിൽ മത്സരിക്കുമോ ?
പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും .ജനധിപത്യപ്രക്രിയയെ ഭയക്കേണ്ടതില്ല. അക്കാര്യം പാർട്ടി തീരുമാനിക്കട്ടെ.
6 : ഏതു സീറ്റിലാണ് താല്പര്യം? പാലക്കാടാണോ അതൊ തൃശൂരോ ഒറ്റപ്പാലത്തോ ?
പാർട്ടി പറഞ്ഞാൽ എവിടെയും മത്സരിക്കും .എവിടെ മത്സരിക്കാനും തയ്യാറാണ്. പ്രത്യക മണ്ഡലം വേണമെന്ന് ഒരു നിർബന്ധവുമില്ല.അതൊക്കെ പാർട്ടി നേതാക്കളാണ് തീരുമാനിക്കേണ്ടത്.കേരളത്തിന് വേണ്ടി കൂടുതൽ വികസന പദ്ധതികൾ വരേണ്ടതുണ്ട്.പലതും അസ്സൂത്രണം ചെയ്യേണ്ടതുണ്ട്.അക്കര്യത്തിൽ എന്റെ എളിയ അറിവുകൾ ഉപയോഗിക്കാനുള്ള അവസരം.അത്ര മാത്രം-ലോകമറിയുന്ന പ്രഗൽഭനായ ഇ ശ്രീധരൻ കൂട്ടിച്ചേർത്തു.