നിയമസഭാ തെരെഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിന് ഭരണത്തുടർച്ച പ്രവചിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എൽഡിഎഫ് സർക്കാർ ഈ ഭരണകാലത്ത് കാഴ്ചവെച്ചിട്ടുള്ള വികസന പ്രവർനങ്ങള്‍ സർക്കാരിനുള്ള പിന്തുണ ഉറപ്പാക്കുമെന്നും എൽഡിഎഫ് തന്നെയായിരിക്കും ഇത്തവണയും അധികാരത്തിലെത്തുകയെന്നുമാണ് വെള്ളാപ്പള്ളി ചൂണ്ടിക്കാണിക്കുന്നത്. സാധാരണക്കാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണ കാലത്ത് സാധാരണക്കാര്‍ക്ക് എന്ത് കിട്ടി എന്ന് വിലയിരുത്തണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പിഎസ്‌സി റാങ്ക് ഉടമകളുടെ സമരം സര്‍ക്കാരിന് തിരിച്ചടിയാവില്ലന്നും അദ്ദേഹം വിലയിരുത്തി. ഇടതുമുന്നണി വിട്ട് വലത് മുന്നണിയിൽ ചേർന്ന മാണി സി കാപ്പന്‍ പാലാ സീറ്റ് ചോദിച്ചതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടെ സഹോദരന് സീറ്റ് നല്‍കുന്നത് ശരിയല്ലെന്ന നിലപാടാണ് വെള്ളാപ്പള്ളിക്കുള്ളത്. കുട്ടനാട് സീറ്റ് സിപിഐഎം ഏറ്റെടുക്കണമെന്നും അദ്ദേഹം പറയുന്നു. തോമസ് ചാണ്ടിയോട് തനിക്ക് സ്‌നേഹം മാത്രമാണ്. പക്ഷേ അദ്ദേഹത്തിന്റെ ബാഗ് പിടിച്ച് നടന്ന സഹോദരന് ആ സീറ്റ് കൊടുക്കുന്നതില്‍ നീതിയില്ല. എന്ത് കൊണ്ട് ക്രിസ്ത്യന്‍ വിഭാഗത്തിന് മാത്രം കുട്ടനാട് സീറ്റ് നല്‍കുന്നെന്നും വെള്ളാപ്പള്ളി ചോദിക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനിരിക്കെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് എസ്എന്‍ഡിപി നിലപാട് സ്വീകരിച്ചിട്ടില്ലെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞ് സാമൂഹിക നീതി പാലിച്ചോ എന്നുനോക്കിയായിരിക്കും നിലപാട് സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.