ആഴക്കടൽ മൽസ്യബന്ധന കരാറുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ.എം.സി.സി വിശ്വാസ്യത ഇല്ലാത്ത കമ്പനിയാണെന്നാണ് വിദേശ വിദേശകാര്യമന്ത്രാലയം കേരളത്തെ അറിയിച്ചത്. വിശ്വാസ്യത ഇല്ലാത്ത ഒരു കമ്പനിയെന്ന അമേരിക്കൻ കോൺസുലേറ്റ് ഓഫീസു നൽകിയ റിപ്പോർട്ട് സംസ്ഥാന സർക്കാരിനെ കേന്ദ്രം അറിയിച്ചിട്ടും കരാറുമായി മുന്നോട്ടുപോവുകയായിരുന്നു.
കേന്ദ്രമന്ത്രി വി .മുരളീധരനാണ് ഈ കാര്യങ്ങൾ പുറത്തു വിട്ടത്.
കേന്ദ്ര സർക്കാർ റിപ്പോർട്ട് നല്‍കി നാലു മാസത്തിനു ശേഷമാണ് കേരള സർക്കാർ കമ്പനിയുമായി ധാരണാപത്രം ഒപ്പുവച്ചതെന്നും മുരളീധരന്‍ പറഞ്ഞു.കമ്പനിയെക്കുറിച്ചുള്ള വിശദാംശം അന്വേഷിച്ച് നൽകിയ കത്തിന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് 2019 ഒക്ടോബര്‍ മാസം 21നാണ് മറുപടി നൽകിയത്. ഇഎംസിസിയുടെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സ്ഥാപനത്തില്‍നിന്ന് ഒരു മറുപടിയും കിട്ടിയില്ലെന്നും കോൺസുലേറ്റ് അറിയിച്ചു. കമ്പനിയുടേത് വാടക കെട്ടിടത്തിന്റെ വെര്‍ച്വല്‍ വിലാസം മാത്രമാണെന്നും സ്ഥാപനം എന്ന നിലയില്‍ അതിനെ പരിഗണിക്കാനാകില്ലെന്നും കോണ്‍സുലേറ്റ് നല്‍കിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നെന്ന് വി മുരളീധരൻ പറഞ്ഞു.
കോൺസുലേറ്റ് കൈമാറിയ വിവരങ്ങള്‍ സംസ്ഥാന സർക്കാരിന് കൈമാറിയതിനു ശേഷം 2020 ഫെബ്രുവരി 28ന് ആണ് അസന്റിൽ വച്ച് ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിടുന്നത്. വിലാസത്തില്‍ പ്രവര്‍ത്തിക്കാത്ത, രജിസ്‌ട്രേഷന്‍ മാത്രമുള്ള ഒരു കമ്പനിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു സംസ്ഥാന സർക്കാർ ഇതു ചെയ്തതെന്നും മുരളീധരന്‍ പറഞ്ഞു.
ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജ്യോതിലാലാണ് ഇ.എം.സി.സിയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചത്. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കമ്പനി വിശ്വാസയോഗ്യമല്ലെന്നു കണ്ടെത്തിയതെന്നാണ് കേന്ദ്ര മന്ത്രി വി മുരളീധരൻ വ്യക്തമാക്കുന്നത്.