പി.സി.ജോർജ്ജിനെ അനുനയിപ്പിക്കാൻ ഉമ്മൻചാണ്ടി .യു.ഡി.എഫിനെതിരെ കലി തുള്ളി നിൽക്കുന്ന ജോർജിനെ തണുപ്പിക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം തീവ്ര ശ്രമങ്ങൾ തുടങ്ങി. ജോർജ്‌ജാകട്ടെ പൂഞ്ഞാറിൽ മത്സരിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. പൂഞ്ഞാർ ഉൾപ്പെടെ കോട്ടയത്തെ നാലു മണ്ഡലങ്ങളിൽ യു.ഡി.എഫിന് ജോർജ്ജ് ഭീഷിണി ഉയർത്തുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ പ്രകോപിപ്പിക്കാതിരിക്കാൻ യു.ഡി.എഫ് നേതാക്കൾ ശ്രമിക്കുന്നത്. ഉമ്മൻ ചാണ്ടി തന്നെ ഇക്കാര്യത്തിൽ മുൻകൈ എടുത്തു രംഗത്തു വന്നു. യുഡിഎഫ് പ്രവേശനം നിഷേധിച്ചതുമായി ബന്ധപ്പെട്ട് പി.സി.ജോര്‍ജിനെ ആരോ തെറ്റിദ്ധരിപ്പിച്ചുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.പി.സി.ജോര്‍ജിന് തന്റടുത്ത് എന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്. അദ്ദേഹം പറയുന്നതിന് ഒരു പരിഭവവും ഇല്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മുന്നണി പ്രവേശനത്തില്‍ തീരുമാനമെടുക്കേണ്ടത് യുഡിഎഫാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
മുന്നണി പ്രവേശനം നിഷേധിച്ചതില്‍ കഴിഞ്ഞ ദിവസം പി.സി.ജോര്‍ജ് ഉമ്മന്‍ചാണ്ടിക്കെതിരേയും മുസ്ലിം ലീഗിനെതിരേയും കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു.കരുണാകരനെ ചാരക്കേസില്‍ കുടുക്കിയ ഉമ്മന്‍ചാണ്ടിക്ക് മൂര്‍ഖന്റെ സ്വഭാവമാണ്. വൈരാഗ്യം മനസ്സില്‍വെച്ച് പെരുമാറുമെന്നും പി.സി.ജോര്‍ജ് പറയുകയുണ്ടായി.മുസ്ലിം ലീഗിനെ ഇപ്പോള്‍ ജിഹാദികള്‍ പിടിമുറുക്കിയിരിക്കുകയാണ്. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാകുന്നില്ല. ജിഹാദികള്‍ നേതൃത്വം കൊടുക്കുന്ന യു.ഡി.എഫുമായി ഒരുകൂട്ടുംവേണ്ട. യു.ഡി.എഫ്. നേതൃത്വം വഞ്ചകരാണെന്നും പി.സി.ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.എന്നാൽ ഈ ആരോപണങ്ങളൊന്നും എട്ടു പിടിക്കാൻ യു.ഡി.എഫ് നേതാക്കൾ രംഗത്തു വന്നിട്ടില്ല.
ജോർജ്ജിന് വേണ്ടി ചുവരെഴുത്തു റെഡി ;പ്രചരണം തുടങ്ങി
പൂഞ്ഞാറിൽ തെരെഞ്ഞെടുപ്പ് പ്രചരണം ജോർജ്ജ് തുടങ്ങി വെച്ചു. മണ്ഡലത്തിൽ വ്യാപകമായി ചുവരെഴുത്തുകൾ നിറഞ്ഞു തുടങ്ങി.എൻ.ഡി.എ ജോർജ്ജിനെ സ്വാഗതം ചെയ്തു കഴിഞ്ഞു. ബി.ജെ.പി കേന്ദ്രങ്ങളിൽ ജോർജ്ജിനെ സ്വാഗതം ചെയ്തു കൊണ്ട് പോസ്റ്ററുകൾ നിറയുകയാണ്. പി.സി. തോമസിന് പിന്നാലെ പ്രബലനായ ജോർജ്ജും എത്തുന്നത് എൻ.ഡി.എ യെ ശക്തിപ്പെടുത്തുമെന്നാണ് ബി.ജെ.പി നേതാക്കളുടെ വിലയിരുത്തൽ.