സംസ്ഥാന മത്സ്യ നയത്തിനു വിരുദ്ധമായി അമേരിക്കൻ കമ്പനിയുമായി ആഴക്കടൽ മത്സ്യബന്ധനത്തിനും സംസ്കരണ - വിപണനത്തിനും കരാർ ഒപ്പിട്ട സർക്കാർ നടപടി വൻ തട്ടിപ്പിനുള്ള ശ്രമമായിരുന്നെന്നും അതേക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജൻ ആവശ്യപ്പെട്ടു.
ഈ.എം.സി.സി.കമ്പനി പ്രതിനിധികളെ കണ്ട കാര്യത്തിലും അവരുമായി മുഖ്യമന്ത്രിയെ കണ്ടതിലും യാന നിർമ്മാണത്തിനും ഹാർബർ നിർമ്മാണത്തിനും കരാർ ഒപ്പിട്ടതിലും മത്സ്യ മന്ത്രി കള്ളം പറയുകയാണ്. ആരുമറിയാതെ ഒരു ഉദ്യോഗസ്ഥൻ രഹസ്യമായി വിദേശ കമ്പനിയുമായി കരാറുണ്ടാക്കിയെന്ന മുഖ്യമന്ത്രിയുടെ വാദം അപഹാസ്യമാണ്. രഹസ്യമായി ഉണ്ടാക്കിയ കരാറെങ്ങനെയാണ് സർക്കാരിൻ്റെ നേട്ടങ്ങളുടെ പട്ടികയിലും പരസ്യത്തിലും ഇടം പിടിച്ചത്? ഉദ്യോഗസ്ഥൻ അമിതാധികാര പ്രയോഗം നടത്തിയെങ്കിൽ അയാൾക്കെതിരെ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല? കരാറിലെ കക്ഷിയായ ഈ.എം.സി.സി.യ്ക്കെതിരെ എന്തുകൊണ്ട് നിയമനടപടികൾ സ്വീകരിക്കുന്നില്ല?
ഒരു പരമ്പരാഗത തൊഴിൽ മേഖലയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തരത്തിൽ ഒരു അമേരിക്കൻ കമ്പനിയെ അനുവദിച്ച സർക്കാർ നടപടി ഇടതു രാഷ്ട്രീയത്തിനു യോജിച്ചതല്ല. ആഴക്കടലിലെ മത്സ്യ സമ്പത്ത് മുഴുവൻ വാരിയെടുത്ത് കച്ചവടം ചെയ്യാൻ അമേരിക്കൻ മൂലധനശക്തികൾക്ക് അനുവാദം നൽകിയത് മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുന്നതിനു തുല്യമാണെന്നും ദേവരാജൻ പറഞ്ഞു