കണ്ണൂരിൽ പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധം പുകയുന്നു ; സമൂഹ മാധ്യമങ്ങളിൽ നിറയുന്ന പ്രതിഷേധത്തിൽ മുഖ്യമന്ത്രിയ്ക്കും വിമർശനമുണ്ട് . സ്വർണക്കടത്തു , ഡോളർ കടത്തു കേസുകളിൽ പാർട്ടിയും സർക്കാരും ഒരു പോലെ പ്രതിസന്ധിയിലായിരിയ്ക്കുന്ന സമയത്താണ് സമയത്താണ് പാർട്ടി ശക്തി കേന്ദ്രമായ കണ്ണൂരിൽ പാർട്ടിക്കുള്ളിൽ അസ്വസ്ഥത പുകയുന്നത്.
ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് രാജിവെക്കുകയും ചെയ്തിട്ടുണ്ട്. ധീരജ് കുമാറാണ് രാജിവച്ചത്. ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണെന്ന് ധീരജ് പറഞ്ഞു. പി ജയരാജന്റെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ധീരജ് അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്നു. നേതൃത്വം നിലപാട് മാറ്റിയില്ലെങ്കിൽ പാർട്ടിയിൽ നിന്നുപോലും പ്രവർത്തകരും നേതാക്കളും രാജിവെക്കുമെന്ന ഭീഷണിയും പിജെ ആർമി ഉയർത്തുന്നു.
പി ജയരാജനെ മട്ടന്നൂരിൽ മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഇന്നലെ പുറത്ത് വന്ന സ്ഥാനാർത്ഥി പട്ടികയനുസരിച്ച് മട്ടന്നൂരിൽ ഇ പി ജയരാജന് പകരം കെ കെ ഷൈലജയാണ് മത്സരിക്കുക. പാർട്ടി ശക്തി കേന്ദ്രങ്ങളായ പയ്യന്നൂരും കല്ല്യാശ്ശേരിയിലും തളിപ്പറമ്പിലും സ്ഥാനാർത്ഥികളെ തീരുമാനിച്ച് കഴിഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ക്ക് ഇത്തവണ സീറ്റ് നൽകേണ്ട എഎന്നതായിരുന്നു പാർട്ടിയുടെ തീരുമാനം. എന്നാൽ ചിലർക്ക് വേണ്ടി അതില്‍ ഇളവ് നല്‍കാന്‍ സംസ്ഥാന സമിതി തീരുമാനിക്കുകയായിരുന്നു. കെഎന്‍ ബാലഗോപാല്‍, വിഎന്‍ വാസവന്‍, പി രാജീവ്, എം.ബി രാജേഷ് എന്നിവര്‍ക്ക് ഇളവ് നല്‍കി മത്സരിപ്പിക്കാന്‍ തീരുമാനിച്ചപ്പോഴും ജയരാജന് ഇളവ് നൽകുന്ന കാര്യത്തിൽ ധാരണയിലെത്തിയിരുന്നില്ല.
കതിരൂർ മനോജ് വധക്കേസിൽ ജാമ്യത്തിലാണ് ഇപ്പോൾ ജയരാജൻ കേസിൽ; UAPA ചുമത്തിയത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജയരാജനും മറ്റു പ്രതികളും നൽകിയ അപ്പീൽ ജനുവരിയിൽ ഹൈക്കോടതി തള്ളിയിരുന്നു .