പാനൂർ മൻസൂർ വധക്കേസിലെ പ്രതിയും സിപിഎം പ്രാദേശിക നേതാവുമായ പിപി ജാബിറിന്റെ വീട്ടിലെ വാഹനങ്ങൾക്ക് തീയിട്ടു. സിപിഎം പെരിങ്ങളം ലോക്കൽ കമ്മിറ്റി അംഗവും വള്ളുകണ്ടി ബ്രാഞ്ച് സെക്രട്ടറിയുമായ പിപി ജാബിർ കേസിലെ പത്താം പ്രതിയാണ്. ജാബിറിന്റെ മുക്കിൽ പീടിക, വള്ളുകണ്ടിയിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ പിൻഭാഗം കത്തിനശിച്ചു. ഷെഡിൽ നിർത്തിയിട്ടിരുന്ന കാർ, രണ്ട് ടൂ വീലർ എന്നിവയും പൂർണമായി കത്തിനശിച്ചു.ഇന്നലെ രാത്രി ഒന്നര മണിക്ക് ശേഷമാണ് സംഭവം നടന്നത്. ചൊക്ലി പോലീസും, ഫയർ സർവ്വീസും എത്തിയാണ് തീ അണച്ചത്. വീടിന് പിന്നിലെ ഷെഡ്ഡിൽ തീ പടരുന്നത് കണ്ട് വീട്ടുകാർ ഇറങ്ങിയോടുകയായിരുന്നു. ഉടനെ ഫയർഫോഴ്സ് എത്തി തീയണച്ചതിനാൽ വീടിന് അകത്തേക്ക് തീ പടർന്നില്ല.
ആക്രമണത്തിന് പിന്നിൽ ലീഗ് പ്രവർത്തകരനാണെന്നാണ് സിപിഎം ആരോപിക്കുന്നത്. മൻസൂർ വധക്കേസിൽ ജാബിറിനെ പിടികൂടാൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. ഇയാൾ ഇപ്പോഴും ഒളിവിലാണ്. ജാബിറിനെക്കൂടാതെ പ്രതികളായ സിപിഎം പെരിങ്ങളം ലോക്കല്‍ സെക്രട്ടറി എന്‍. അനൂപ്, പുല്ലൂക്കര ബ്രാഞ്ച് കമ്മിറ്റി മെമ്പര്‍ നാസര്‍, ഇബ്രാഹിം എന്നിവരും ഒളിവിലാണ്.