തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തിന്റെ കാരണമാണ് കണ്ടെത്തി പരിഹരിക്കുമെന്ന് ബി.ജെ.പി അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രസ്താവിച്ചു. ഇതിനായി മുതിർന്ന നേതാക്കളെ നിയോഗിക്കും. വിമർശനങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കും. തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തും. സുരേന്ദ്രൻ വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അതേസമയം തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുക്കച്ചവടം നടത്തിയെന്ന ആരോപണം അദ്ദേഹം തള്ളി. തെരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞത് സിപിഎമ്മിനാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.
'പരാജയത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം എനിക്ക് തന്നെയാണ്. രണ്ടിടത്ത് മത്സരിച്ചില്ലായിരുന്നെങ്കില്‍ മഞ്ചേശ്വരത്ത് വിജയിക്കാന്‍ കഴിയും എന്ന് കരുതുന്നവരുണ്ട്. ഞാന്‍ പാര്‍ട്ടിക്ക് വിധേയനാണ്. പാര്‍ട്ടി ശാസനകള്‍ അനുസരിക്കുക മാത്രമാണ് ചെയ്തത്. രണ്ടിടത്ത് മത്സരിക്കാന്‍ ആഗ്രഹിച്ചില്ലായിരുന്നു. കേന്ദ്ര നേതൃത്വം പറഞ്ഞത് അനുസരിക്കുകയാണ് ചെയ്തത്' കെ സുരേന്ദ്രന്‍ പറഞ്ഞു.
2016ല്‍ ലഭിച്ചതിനേക്കള്‍ വോട്ട് ഇത്തവണ ബിജെപിക്ക് കുറഞ്ഞു. ഘടകകക്ഷികള്‍ ശക്തമായി ഉണ്ടായിരുന്നില്ലെന്നും 40 മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ മറ്റ് മണ്ഡലങ്ങളിലെ വോട്ടുകള്‍ ബിജെപിക്ക് നഷ്ടമായെന്നും സുരേന്ദ്രന്‍ പറഞ്ഞു.