പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സിദ്ധീഖ് കാപ്പന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ഡൽഹിയിലെ എയിംസിൽ ചികിത്സയിലായിരുന്ന സിദ്ധീഖ് കാപ്പനെ മഥുര ജയിലേക്ക് തന്നെ മാറ്റി. കാപ്പനെ പ്രത്യക സെല്ലിൽ നിരീക്ഷണത്തിൽ പാർപ്പിച്ചരിക്കയാണ്.ഐസൊലേഷൻ സെല്ലിലാണ് ഇപ്പോൾ കാപ്പൻ കഴിയുന്നത്. കോവിഡ് ബാധിതനായത് കൊണ്ട് സന്ദർശകർക്ക് കാപ്പനെ കാണാനോ അഭിമുഖം നടത്താനോ അനുവാദം കൊടുക്കാനാകില്ലെന്ന് മഥുര ജയിൽ സൂപ്രണ്ട് അറിയിച്ചു.
കാപ്പനെ സന്ദർശിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ റൈഹാനത്ത് ജയിൽ അധികാരികളെ സമീപിച്ചിരുന്നു. രഹസ്യമായാണ് കാപ്പനെ ഡിസ്ചാർജ്ജ് ചെയ്ത് യു.പി യിലേക്ക് കൊണ്ടുപോയതെന്നായിരുന്നു റൈഹാനത്തിന്റെ ആരോപണം.സുപ്രീംകോടതിയുടെ നിർദേശപ്രകാരം സിദ്ധീഖ് കാപ്പനെ ചികിത്സക്കായി എയിംസിൽ പ്രവേശിപ്പിച്ചിരിക്കയായിരുന്നു. ചികിത്സക്ക് ശേഷം മഥുര ജയിലിലേക്ക് കൊണ്ട് പോകാൻ കോടതി നിർദേശിച്ചിരുന്നു.
എന്നാൽ അസുഖം ഭേദമാകുന്നതിനു മുൻപേ തന്നെ സിദ്ധീഖ് കാപ്പൻ ഡിസ്ചാർജ്ജ് ചെയ്ത് മഥുര ജയിലിലേക്ക് മാറ്റിയത് നിയമവിരുദ്ധമാണെന്നാണ് കാപ്പന്റെ അഭിഭാഷകൻ വിൽസ്മാത്യു പറയുന്നത്. കാപ്പന്റെ ആരോഗ്യ നില അങ്ങേയറ്റം അപകടകരമാണ്. എയിംസിൽ നിന്ന് കാപ്പനെ മാറ്റിയതിൽ ഒരു ന്യായീകരണവുമില്ല. കാപ്പനെ ജീവൻ തന്നെ അപകടത്തിലാണെന്ന് വിൽസ് മാത്യു ആവർത്തിച്ചു.കേസിൽ കോടതി അലക്ഷ്യത്തിന് സുപ്രീംകോടതിയെ സമീപിക്കുമെന്ന് അദ്ദേഹം യെസ് ന്യൂസിനോട് വെളിപ്പെടുത്തി.
ജയിൽ സൂപ്രണ്ടിന്റെ വിശദീകരണം:
കോവിഡ് വ്യാപനത്തിന്റെ വെളിച്ചത്തിൽ ജയിൽ തടവുകാരെ കാണുന്നതിൽ നിന്ന് ബന്ധുക്കളെയും സുഹൃക്കളെയും വിലക്കിയിരിക്കയാണ്.ഈ സാഹചര്യത്തിൽ കാപ്പനെ കാണുന്നതിന് ഭാര്യക്കും മകനും അനുവാദം കൊടുക്കാൻ നിവൃത്തിയില്ല. എന്നാൽ എല്ലാ ദിവസവും ഭാര്യയുമായി സംസാരിക്കാൻ കാപ്പന് സാഹചര്യം ഒരുക്കുമെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്.മികച്ച ഭക്ഷണവും കാപ്പന് നൽകുമെന്ന് മഥുര ജയിൽ സൂപ്രണ്ട് അറിയിക്കുന്നു.