ചെറിയ പെരുന്നാൾ തീയതി നിശ്ചയിച്ചതിനെ ചൊല്ലി മുസ്‌ലിം ഗ്രൂപുകളിൽ കടുത്ത അഭിപ്രായ ഭിന്നത. കേരളത്തിൽ ചെറിയ പെരുന്നാൾ ഒരേ ദിവസം പ്രഖ്യാപിക്കാനായി രുപീകരിച്ച മുസ്‌ലിം സൗഹൃദ വേദിയുടെ പൊതു നയങ്ങളിൽ നിന്ന് വ്യതിചലിച്ച് വ്യാഴാഴ്ച ഈദ് പെരുന്നാളായിരുക്കുമെന്നു മുജാഹിദ് ഗ്രൂപ്പായ കെ.എൻ.എം പ്രഖ്യാപിച്ചിരുന്നു.ഇത് സംബന്ധിച്ച പ്രഖ്യാപനം അവർ ഒദ്യോഗികമായി പരസ്യപ്പെടുത്തുകയും ചെയ്തു.ഇതാണ് പ്രബലരായ സുന്നി വിഭാഗത്തെ ചൊടിപ്പിച്ചത്. സൗഹൃദവേദിയുടെ രുപീകരണ ലക്ഷ്യങ്ങൾ തകർത്ത മുജാഹിദുകൾക്കെതിരെ സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ പരസ്യമായി രംഗത്തു വന്നു.സലഫികൾ എന്നും സലഫികൾ തന്നെ എന്ന് വിമർശിച്ച് മുണ്ടുപാറ ഫേസ്ബുക് പേജിൽ വിമർശനം അഴിച്ചു വിട്ടു. മുസ്‌ലിം ലീഗിനോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന സമുദായ സംഘടനയാണ് സമസ്ത
പെരുന്നാള്‍ രണ്ടുദിവസം ആഘോഷിച്ചതിനെത്തുടര്‍ന്നാണ് പതിനഞ്ച് വര്‍ഷം മുമ്പ് മുസ്ലിം സൗഹൃദ വേദി രൂപീകരിച്ചത്. നോമ്പ് പെരുന്നാള്‍ തുടങ്ങിയ ദിനങ്ങള്‍ സംഘടനാ അഭിപ്രായ വ്യത്യാസം മാറ്റിവെച്ച് ഒരുമിച്ച് പ്രഖ്യാപിക്കാനാണ് സൗഹൃദ വേദി രൂപീകരിച്ചത്.സൗഹൃദവേദിക്ക് കീഴില്‍ പിന്നീട് ആഘോഷ ദിവസങ്ങള്‍ ഒരുമിച്ചായിരുന്നു പ്രഖ്യാപിച്ചത്. എന്നാല്‍ ഇത്തവണ ചെറിയ പെരുന്നാള്‍ വ്യാഴാഴ്ചയായിരിക്കുമെന്ന് മുജാഹിദ് പ്രബല വിഭാഗമായ കെ.എന്‍.എം നേരത്തെ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മാസപ്പിറവി കാണാന്‍ കഴിയാത്തതിനാല്‍
വര്‍ഷ കണക്കു നോക്കി നോമ്പും പെരുന്നാളും ഉറപ്പിക്കാമെന്നാണ് കെ.എന്‍.എം വാദം. എന്നാല്‍ ചന്ദ്രപ്പിറവി നഗ്‌ന നേത്രങ്ങള്‍കൊണ്ട് കണ്ട ശേഷമാണ് സുന്നികള്‍ നോമ്പും പെരുന്നാളും ഉറപ്പിക്കുന്നത്. പതിനഞ്ച് വര്‍ഷം മുമ്പ് മുസ്ലിം സംഘടനകള്‍ വ്യത്യസ്ത ദിനങ്ങളില്‍ പെരുന്നാള്‍ ആഘോഷിച്ചത് സമുദായത്തില്‍ വലിയ വിവാദങ്ങള്‍ക്കിടയാക്കിയതോടെയാണ് അന്തരിച്ച മുസ്ലിം ലീഗ് പ്രസിഡണ്ട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ സൗഹൃദ വേദി രൂപീകരിച്ചത്.
സമസ്ത നേതാവ് മുസ്തഫ മുണ്ടു പാറയുടെ ഫേസ്ബുക് പേജ് പൂർണ്ണമായും വായിക്കാം
സലഫികൾ എന്നും സലഫികൾ തന്നെ.
മൂസ്ലിം സമുദായത്തിൻ്റെ പ്രധാന ആഘോഷങ്ങളിലൊന്നായ പെരുന്നാൾ ഉറപ്പിക്കുമ്പോൾ പരസ്പര ധാരണയോടെയാവണമെന്നത് മർഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മുസ്ലിം സംഘടനകളെടുത്ത കൂട്ടായ തീരുമാനമാണ്. ഈ തീരുമാനത്തെ തുടർച്ചയായി ലംഘിക്കുകയാണ് വഹാബികൾ.ഈ വർഷത്തെ പെരുന്നാളും വഹാബികൾ ഉറപ്പിച്ചു കഴിഞ്ഞു. എക്കാലവും വഹാബികൾ സ്വീകരിച്ചു വന്ന നിലപാടാണിത്. സുന്നികൾ സുന്നി ആദർശം പറയുമ്പോഴൊക്കെ തലക്കു മുകളിൽ ഫാഷിസം വട്ടമിട്ടു പറക്കുന്നേ എന്ന് പറഞ്ഞ് വിലപിക്കുന്നവരെയൊന്നും ഇപ്പോൾ കാണാനേയില്ല. ഇനി വഹാബിക്ക് ഒരു പ്രശ്നം വരുമ്പോൾ വീണ്ടും ഇവർ പ്രത്യക്ഷപ്പെടും. അതിനു മുമ്പേ അജഗളസ്തനമായിക്കിടക്കുന്ന ആ സൗഹൃദ വേദിയെ അറബിക്കടലിലേക്ക് വലിച്ചെറിയാനെങ്കിലും ബന്ധപ്പെട്ടവർ സൻമനസ്സ് കാണിക്കണം.
പിൻകുറി: സലഫികൾ എന്നും സലഫികളാണ്.
മുസ്തഫ മുണ്ടുപാറ
2021 മെയ് 10