സമൂഹ മാധ്യമങ്ങളിൽ മുഴുവൻ ഒരു മാധ്യമ പ്രവർത്തകയ്ക്കും കുടുംബത്തിനും എതിരായ മനുഷ്യാവകാശ ലംഘനത്തിനെതിരെ മുറവിളി ഉയരുമ്പോൾ കെയുഡബ്ല്യൂജെ മാത്രം കേട്ട ഭാവമില്ല. മാധ്യമ പ്രവർത്തകയായ വിനീത വേണുവിനും ഭർത്താവ് പൊലീസ് ഉദ്യോഗസ്ഥനായ സുമേഷിനുമെതിരെ നടക്കുന്ന ആസൂത്രിത വേട്ടയാടൽ കണ്ടെല്ലെന്നു നടിക്കുകയാണ് കെയുഡബ്ല്യൂജെ നേതൃത്വം.
ഷുഹൈബ് വധക്കേസ് സംബന്ധിച്ചു വിനീത വേണുവിന്റെ വാർത്തകളോടു പക തീർക്കാൻ ഇറങ്ങിയ സിപിഎമ്മിനും ദേശാഭിമാനിക്കും മുന്നിലേക്ക് സഹപ്രവർത്തകയെ ഇരയായി എറിഞ്ഞു കൊടുക്കുകയാണു യൂണിയൻ. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഏഴു തവണയാണ് വിനീതയുടെ ഭർത്താവിനെ സ്ഥലംമാറ്റിയത്. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ വധഭീഷണി നേരിടുന്ന മാധ്യമ പ്രവർത്തകയെ സംരക്ഷിക്കാനും യൂണിയനു താൽപര്യമില്ല.
വനിതാ മാധ്യമ പ്രവർത്തകരുടെ പ്രശ്നങ്ങളിൽ കെയുഡബ്ല്യൂജെ മുൻപു സ്വീകരിച്ച അത്യാവേശപൂർവമുള്ള നിലപാടുകൾ നോക്കുമ്പോൾ വിനീത വേണുവിനോടു കാട്ടുന്ന അവഗണന യൂണിയനെ തുറന്നു കാട്ടുന്നതാണ്. ഒരു ചാനൽ അവതാരകയ്ക്കെതിരെ ഫെയ്സ്ബുക്ക് കമന്റിട്ടവരെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂണിയൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും നിവേദനം നൽകിയിട്ട് അധിക കാലമായിട്ടില്ല.
കേരള പൊലീസിനെയും സിപിഎമ്മിനെയും പാർട്ടി പത്രത്തെയും പ്രതിക്കൂട്ടിലാക്കുന്ന കേസിൽ വനിതാ മാധ്യമ പ്രവർത്തകയെ തഴഞ്ഞു സ്വന്തം തടി രക്ഷിക്കാനാണ് കെയുഡബ്ല്യൂജെ നേതൃത്വം ശ്രമിക്കുന്നത്. യൂണിയൻ ജനറൽ സെക്രട്ടറി സുഭാഷ് ദേശാഭിമാനിക്കാരനായതിനാൽ മുൻപു പല വിഷയങ്ങളിലുമെന്ന പോലെ രാഷ്ട്രീയം നോക്കിയാകും തീരുമാനമെടുക്കുക. കേരള സർക്കാരിനെയും പൊലീസിനെയും പിണക്കിയാൽ യൂണിയനു നഷ്ടപ്പെടാൻ പലതുമുണ്ടെന്നു യൂണിയൻ അംഗങ്ങൾക്ക് നന്നായറിയാം.
യുപിയിൽ രാജ്യദ്രോഹ കേസിൽ അറസ്റ്റിലായ സിദ്ദിഖ് കാപ്പന്റെ മനുഷ്യാവകാശം സംരക്ഷിക്കാൻ സുപ്രീം കോടതിയിൽ കപിൽ സിബലിനെ ഇറക്കി കേസു നടത്തിയ കെയുഡബ്ല്യൂജെ നേതൃത്വം വിനിത വേണുവിന്റെ വിലാപത്തിൽ സൗകര്യപൂർവം ബധിര കർണരായി ഇരിക്കുന്നു.-പത്രപ്രവർത്തക യുണിയനെതിരെ സമൂഹമാധ്യങ്ങളിൽ നിന്ന് ഇങ്ങനെ വിമർശനം ഉയരുകയാണ്.