കെ പി സി സി അധ്യക്ഷനെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഗ്രൂപ്പ് നേതാക്കളുമായുള്ള സമവായ ചർച്ചകൾ ഹൈക്കമാൻഡ് പൂർത്തിയാക്കി. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ടെലഫോണിലൂടെയാണ് ചർച്ച നടത്തിയത്. കെ സുധാകരനെ അധ്യക്ഷനാക്കുന്നതിൽ ഗ്രൂപ്പുകൾ ഇടഞ്ഞതോടെയാണ് സമവായ നീക്കങ്ങളുടെ ഭാഗമായി താരിഖ് അൻവറിനെ ചർച്ചകൾക്കായി ചുമതലപ്പെടുത്തിയത്.സുധാകരനെ തന്നെ അധ്യക്ഷനായി പ്രഖ്യാപിക്കുമെന്ന്ന് സൂചന.എന്നാൽ അവസാന വട്ട അട്ടിമറിക്കു നീക്കങ്ങൾ ശക്തമാണ്.ബെന്നി ബഹനാനും കൊടിക്കുന്നേൽ സുരേഷിനും വേണ്ടി അണികൾ നിന്നതോടെ സുധാകരൻ കാര്യങ്ങൾ എളുപ്പമായി.
ടെലഫോണിലൂടെ ആയിരുന്നു ആശയവിനിമയം നടത്തിയത്. പ്രാഥമിക ചർച്ചകൾക്ക് ശേഷം നേതാക്കളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നതിനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, ലോക്ക്ഡൗൺ നീട്ടിയ പശ്ചാത്തലത്തിൽ താരിഖ് അൻവർ കേരളത്തിലേക്ക് വരില്ല. ഗ്രൂപ്പ് നേതാക്കളെ പിണക്കി ഒരു തീരുമാനത്തിലേക്ക് പോയാൽ തിരിച്ചടിയുണ്ടാകുമെന്ന ഹൈക്കമാൻഡ് വിലയിരുത്തലിനെ തുടർന്നായിരുന്നു ചർച്ച നടന്നത്. അധ്യക്ഷനെ പ്രഖ്യാപിച്ച ശേഷം പരസ്യമായി എതിർസ്വരങ്ങൾ ഉയരാതിരിക്കാനാണ് ഹൈക്കമാൻഡ് ശ്രമം. ചർച്ചയിൽ ഗ്രൂപ്പ് നേതാക്കൾ പേരുകൾ ഒന്നും നിർദ്ദേശിച്ചില്ലെന്നാണ് വിവരം. എന്നാൽ കെ മുരളിധരൻ, പി ടി തോമസ് എന്നിവരെ ചില നേതാക്കൾ പിന്തുണച്ചിട്ടുണ്ട്.