മുട്ടില്‍ മരംമുറി കേസില്‍ അന്വേഷണം സ്‌റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. ഇക്കാര്യം ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജി ഹൈക്കോടതി തളളി. വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായിട്ടാണ് കേസിലെ പ്രതികളില്‍ ഒരാളായ ആന്റോ അഗസ്റ്റിന്‍ ഹൈക്കോടതിയിലെത്തിയത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നതര്‍ക്ക് ബന്ധമുണ്ടെന്നും മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ് പുറത്തുവന്നിരിക്കുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതൊടൊപ്പം വനംവകുപ്പിന്റെ അന്വേഷണം മുന്നോട്ട് പോകേണ്ടത് അനിവാര്യമാണെന്നും സർക്കാർ അറിയിച്ചു.
വയനാട്ടില്‍ മാത്രം 37 കേസുകള്‍ മരംമുറിയുമായി ബന്ധപ്പെട്ട് ഇതിനോടകം രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. വയനാട്ടിലെ വിവിധ ഭാഗങ്ങളിലായി ആന്റോയുടെ സഹോദരന്‍ റോജി അഗസ്റ്റിന്റെ നേതൃത്വത്തിലാണ് വ്യാപകമായ മരംകൊളള നടന്നിരിക്കുന്നത്. പലരുടെ പട്ടയ ഭൂമിയില്‍ നിന്നും ഇയാള്‍ മരങ്ങള്‍ മുറിച്ചെടുത്തു. മുഖ്യസൂത്രധാരനായ റോജി അഗസ്റ്റിന്‍ ഒളിവിലാണ്.