Thursday, March 28, 2024 06:17 PM
Yesnews Logo
Home News

പേര്യ വനംകൊള്ളയുടെ പുതിയ പതിപ്പാണ് മുട്ടിലിൽ നടന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

News Desk . Jun 11, 2021
muttil--timber-scam-periya-scam-v-muraleedhran
News

കേരളത്തിന്‍റെ ചരിത്രത്തിലെ വലിയ പരിസ്ഥിതി ചൂഷണമാണ് സർക്കാർ ഇറക്കിയ മരംമുറിക്കാനുള്ള ഉത്തരവിൻ്റെ മറവിൽ നടന്നിട്ടുള്ളതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. കര്‍ഷകനെ സഹായിക്കാനെന്ന പേരില്‍ ഇറക്കിയ ഉത്തരവു മൂലം കര്‍ഷകരും ആദിവാസികളും കബളിപ്പിക്കപ്പെട്ടിരിക്കുകയാണ്. ആദിവാസി വിഭാഗത്തിൽ പെടുന്ന പലരും കേസുകളില്‍ പ്രതിയാകുമെന്ന ആശങ്കയിലാണ് കഴിയുന്നത്.കര്‍ഷകരെ സഹായിക്കാനല്ല മറിച്ച് മരം മാഫിയയെ സഹായിക്കാനാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ശ്രമിച്ചതെന്ന് പകല്‍ പോലെ വ്യക്തമായെന്നും മന്ത്രി പറഞ്ഞു.
 
മുട്ടിലിലെ മരം മുറിച്ച സ്ഥലങ്ങളിൽദേശീയ ജനാധിപത്യ സഖ്യം പ്രതിനിധി സംഘത്തിൻ്റെ നേതൃത്വത്തിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.  മുട്ടില്‍ മോഡല്‍ മരംമുറി മറ്റ് ജില്ലകളിലും നടന്നിട്ടുണ്ട്.പശ്ചിമഘട്ടത്തിന്‍റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാവുന്ന വനംകൊള്ളയാണ് നടന്നത്.

ആമസോണ്‍ കാടുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവരുടെ സര്‍ക്കാരാണ് പശ്ചിമഘട്ടം വെട്ടിവെളുപ്പിക്കാന്‍ കൂട്ടുനിന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.മലയിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടാക്കിയ ആഘാതത്തില്‍ നിന്ന് മലയോര ജില്ലകള്‍ മോചിതമാവും മുമ്പെയാണ് മരംമുറിക്കാന്‍ അനുവാദം നല്‍കുന്ന ഉത്തരവിറങ്ങിയത്. നായനാര്‍ മന്ത്രിസഭയുടെ കാലത്തെ പേര്യ വനംകൊള്ളയുടെ പുതിയ പതിപ്പാണ് ഇപ്പോൾ നടന്നത്. ഏതെങ്കിലും ഉദ്യോഗസ്ഥന് തനിച്ച് അത്തരമൊരു ഉത്തരവ് ഇറക്കാൻ കഴിയില്ല.കഴിഞ്ഞ എൽഡിഎഫ് സര്‍ക്കാരിലെ വനം-റവന്യൂ മന്ത്രിമാര്‍ക്ക് ഈ സംഭവത്തില് നിന്ന് ഒഴിഞ്ഞ് മാറാനാകില്ലെന്നും മന്ത്രി പറഞ്ഞു. 

വനംമന്ത്രി പ്രതികളുമായി നടത്തിയ കൂടിക്കാഴ്ച ദുരൂഹത വർധിപ്പിക്കുന്നുണ്ട്.'മുഖ്യപ്രതികളുമായി മുഖ്യമന്ത്രിക്കുള്ള പരിചയവും പരിശോധിക്കപ്പെടേണ്ടതാണെന്നും മന്ത്രി പറഞ്ഞു. വനം വകുപ്പോ പോലീസോ അന്വേഷിച്ചാല്‍ കണ്ടെത്താവുന്ന ആഴമല്ല ഈ ഇടപാടിനുള്ളതെന്നും വനനശീകരണം, അഴിമതി, ഗൂഢാലോചന തുടങ്ങി നിരവധി വകുപ്പുകൾ ചുമത്താൻ തക്ക കുറ്റകൃത്യം നടന്നതിനാൽ സ്വതന്ത്ര ഏജന്‍സിയുടെ സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്ത് കൊണ്ട് വരാൻ കഴിയൂ എന്നും മന്ത്രി വ്യക്തമാക്കി. എൻ.ഡി.എ നേതാക്കളായ കുമ്മനം രാജശേഖരൻ, സി.കെ.ജാനു, മഹിളാ മോർച്ച അദ്ധ്യക്ഷ അഡ്വ.നിവേദിത ഹരിഹരൻ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. 

Write a comment
News Category