സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നടന്ന മരം കൊള്ള സംബന്ധിച്ച് സമഗ്രാന്വേഷണത്തിനുള്ള സംഘത്തെ ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ് ശ്രീജിത്ത് നയിക്കും. വനം വകുപ്പിലെയും വിജിലൻസിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ ഉടൻ വിപുലീകരിക്കും.
വനംകൊള്ളയ്ക്ക് പിന്നിൽ ഗൂഢാലോചന നടന്നെന്നും സമഗ്രാന്വേഷണം വേണമെന്നും ഉടൻ റിപ്പോർട്ട് കൈമാറണമെന്നും ചീഫ് സെക്രട്ടറി വി പി ജോയി ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ ഉപ്പു തിന്നവൻ വെള്ളം കുടിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.