കത്തോലിക്കാ സഭ നേതൃത്വവുമായി സിസ്റ്റർ ലൂസി നടത്തി വന്ന ദീർഘനാളത്തെ ഏറ്റുമുട്ടലിന് വത്തിക്കാൻ തീർപ്പാക്കി. സിസ്റ്റർ ലൂസിയുടെ അപ്പീൽ വത്തിക്കാൻ തള്ളി. മതപരമായ എല്ലാ കടമകളിൽ നിന്നും സിസ്റ്റർ ലൂസിയെ ഒഴിവാക്കി കൊണ്ടുള്ള വത്തിക്കാൻ ഉത്തരവ് പുറത്ത് വന്നു. സിസ്റ്റർ ലൂസി ഉടൻ കാരക്കാമല കന്യാസ്ത്രീ മഠത്തിൽ നിന്ന് ഒഴിയണമെന്ന് എഫ്.സ്.സി. നേതൃത്വം സിസ്റ്റർക്ക് കത്ത് നൽകി.കത്തോലിക്കാ സഭ നിയമ സംവിധാനങ്ങൾ നൽകുന്ന ത്രി തല തർക്ക പരിഹാര നിയമ സംവിധാനത്തിലെ എല്ലാ തലങ്ങളിലും സിസ്റ്റർ ലൂസിയുടെ അപ്പീലുകൾ തള്ളിയിരുന്നു.. ഏറ്റവും ഒടുവിൽ മെയ് 27 നാണ് വത്തിക്കാനിലെ സുപ്രീം ട്രിബുണൽ സിസ്റ്റർ ലൂസിയുടെ അപ്പീൽ തള്ളിയത്.
ഇതോടെ ഇനി സിസ്റ്റർ ലൂസി സഭയുടെ പുറത്തേക്കു പോയി സാധാരണ ജീവിതം നയിക്കേണ്ടിവരും.,ഇനി മുതൽ സിസ്റ്റർ എന്ന അഭിസംബോധനയോ കന്യാസ്ത്രീമാരുടെ വേഷവിധാനങ്ങളോ ഉപയോഗിക്കാൻ പാടില്ല.എല്ലാ തരത്തിലുള്ള മത ചിഹ്നങ്ങളും അധികാരങ്ങളും സിസ്റ്റർ ലൂസിക്ക് നഷ്ടപ്പെടുകയാണ്..
എഫ്.സി.സി സഭയുടെ ഭാഗമായി കോൺവെന്റിൽ തുടരാൻ അനുവദിക്കണമെന്ന് സിസ്റ്റർ ലൂസിയുടെ അപ്പീൽ വത്തിക്കാൻ തള്ളിയതോടെ ഇനി കോൺവെന്റിൽ തുടരാൻ ലൂസിക്ക് അധികാരമില്ലെന്ന് ഫ്രാൻസിസ്കൻ ക്ളാരിസ്റ്റു കോൺഗ്രെഗേഷൻ വ്യക്തമാക്കുന്നത്. അപ്പീൽ കൊടുത്ത സാഹചര്യത്തിലാണ് കോൺവെന്റിൽ തുടരാൻ അനുവദിച്ചത്.ഇപ്പോൾ വത്തിക്കാനിൽ നിന്നും അന്തിമ വിധി വന്ന സാഹചര്യത്തിൽ മഠത്തിനു പുറത്തേക്കു പോകണമെന്ന് മഠം അധികാരികൾ നോട്ടിസ് നൽകി.
കേരളത്തിൽ കത്തോലിക്കാ സഭ നേതൃത്വും സിസ്റ്റർ ലൂസിയും തമ്മിൽ നടന്ന ഏറ്റു മുട്ടലും പിന്നീട നടന്ന നിയമ പോരാട്ടങ്ങളും ദേശീയ ശ്രദ്ധ വരെ ആകർഷിച്ചിരുന്നു. സിസ്റ്റർ ലൂസിക്ക് പിന്നിൽ ജിഹാദികളാണെന്നും ഇസ്ലാമിസ്റുകളാണെന്നുമുള്ള ആരോപണങ്ങൾ ഉയർന്നതോടെ തർക്കങ്ങൾക്ക് മറ്റൊരു തലമായി. തുടക്കത്തിൽ ലഭിച്ച പിന്തുണ പതുക്കെ കുറഞ്ഞു തുടങ്ങി.ഇതിനിടയിൽ സിസ്റ്റർ ഡി.സി ബുക്സ് വഴി തന്റെ ആത്‌മകഥ പ്രസിദ്ധീകരിപ്പിച്ചിരുന്നു.
കാരക്കമല കോൺവെന്റിൽ നിന്ന് പുറത്താക്കുന്നതിനെതിരെ സിസ്റ്റർ മാനന്തവാടി കോടതിയിൽ കേസ് കൊടുത്തിട്ടുണ്ട്.കേസിൽ താൽക്കാലിക സ്റ്റേയും നേടി.എന്നാൽ വത്തിക്കാൻ അന്തിമ വിധി വന്നതോടെ പ്രാദേശിക കോടതി വിധിയിലും മാറ്റങ്ങൾ വന്നേക്കാം.
വത്തിക്കാൻ വിധി നീതിക്ക് നിരക്കാത്തതെന്ന് ലൂസി കളപ്പുര
വത്തിക്കാൻ വിധി നീതിക്കും ധർമ്മത്തിനും നിരക്കാത്തതാണെന്നു ലൂസി കളപ്പുര അഭിപ്രായപ്പെട്ടു. വിധി പ്രസ്താവത്തിൽ തന്നെ സംശയങ്ങൾ ഉണ്ട്.-ലൂസി കളപ്പുര പറഞ്ഞു