പെരിന്തൽമണ്ണയിൽ വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി യുവാവ് 21 വയസുകാരിയെ കുത്തിക്കൊന്നു. ഏലംകുളം എളാട് ചെമ്മാട്ട് വീട്ടിൽ സി കെ ബാലചന്ദ്രന്റെ മകൾ ദൃശ്യ ആണ് മരിച്ചത്. കുത്തേറ്റ സഹോദരി ദേവശ്രീ (13)യെ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് സംഭവം. കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ മുട്ടുങ്ങൽ സ്വദേശി വിനീഷ് വിനോദിനെ (21) പൊലീസ് കസ്റ്റഡിയിലെടുത്തു. വീടിന്‍റെ മുകൾനിലയിലെ റൂമിൽ കയറിയ പ്രതി കത്തി കൊണ്ട് കുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ദൃശ്യയെ കുത്തുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ദേവശ്രീക്ക് പരുക്കേറ്റത്.പ്രതി ആസൂത്രിതമായി കൊല നടത്തിയെന്നാണ് നിഗമനം. പ്രതിയെ പൊലീസ് ചോദ്യംചെയ്തു വരികയാണ്. പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
ബാലചന്ദ്രന്റെ ഉടമസ്ഥയിലുള്ള പെരിന്തൽമണ്ണയിലെ സി കെ സ്റ്റോഴ്സ് എന്ന കളിപ്പാട്ട കടയിൽ ഇന്നലെ രാത്രി തീപിടിത്തമുണ്ടായിരുന്നു. ഫയർഫോഴ്സെത്തിയാണ് തീ അണച്ചത്. പെൺകുട്ടിയുടെ അച്ഛന്റെ കടയ്ക്ക് തീയിട്ട് നശിപ്പിച്ച് ശ്രദ്ധ തിരിച്ചാണ് പ്രതി കൃത്യം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിനുശേഷം ഓട്ടോയിലേക്ക് ഓടിക്കയറി രക്ഷപെടാൻ ശ്രമിച്ച വിനീഷിനെ ഓട്ടോ ഡ്രൈവർ തന്ത്രപൂർവം പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.