ഗുരുതരമായ സാമ്പത്തിക ആരോപണങ്ങൾ വരിഞ്ഞു മുറുക്കിയിട്ടുള്ള വയനാട് ബി.ജെ.പി ഘടകത്തിൽ വീണ്ടും പൊട്ടിത്തെറി. മുതിർന്ന നേതാക്കളുടെ ക്രമക്കേടുകൾ ചോദ്യം ചെയ്തതിന്റെ പേരിലെന്ന് പറയുന്നു യുവമോർച്ച ജില്ല പ്രസിഡന്റ് ദീപു പുത്തൻപുരയിലിനെ പദവിയിൽ നിന്ന് നീക്കം ചെയ്തു.സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ നിർദേശ പ്രകാരമാണ് നടപടി. സംസ്ഥാനത്തെ ബി.ജെ.പി ഏറ്റവും ദയനീയനായ പ്രകടനം കാഴ്ച വെക്കുന്ന ജില്ല ഘടകങ്ങളിൽ ഒന്നാണ് വയനാട്. .
നിയമസഭ തെരെഞ്ഞെടുപ്പുവേളയിൽ നടന്ന സാമ്പത്തിക ക്രമക്കേടുകൾ ചോദ്യം ചെയ്തതിനാണ് നടപടിയെന്നാണ് ദീപുവിനോട് അടുത്ത് നിൽക്കുന്നവർ വ്യക്തമാക്കുന്നത്. ബി.ജെ.പി യുടെ സംസ്ഥാനസമിതി അംഗവും ദീഘകാലമായി ജില്ലാ ഘടകത്തെ നിയന്ത്രിച്ചിരുന്ന കെ.സദാനന്ദൻ ,പ്രശാന്ത് മലവയൽ എന്നിവർ ചേർന്ന് വൻ ക്രമക്കേടുകൾ നടത്തിയെന്ന് യുവമോർച്ച നേതാക്കൾ ആരോപിച്ചിരുന്നു.സദാനന്ദനെ യുവമോർച്ചക്കാർ കൈയേറ്റം ചെയ്ത സംഭവും ബത്തേരിയിലുണ്ടായി. പാർട്ടിയെ നിഷ്ക്രിയമാക്കാൻ സദാനന്ദൻ വിഭാഗം നടത്തുന്ന പ്രവർത്തനങ്ങളിൽ പ്രകോപിതരായാണ് യുവമോർച്ച പ്രവർത്തകർ ബി.ജെ.പി നേതാവിനെ കൈയേറ്റം ചെയ്തതെന്നാണ് അറിയുന്നത്.
ജില്ലയിലെ പാർട്ടിയുടെ ശക്തി കേന്ദ്രമായ സുൽത്താൻ ബത്തേരി കേന്ദ്രീകരിച്ചാണ് ദീപു പുത്തന്പുരയിലും മറ്റും പ്രവർത്തിച്ചിരുന്നത്. പാർട്ടിയിൽ നടക്കുന്ന അനിഷ്ട സംഭവങ്ങളെ കുറിച്ച് സംസ്ഥാന പ്രസിഡണ്ടിന് പരാതിയും കത്തും അയച്ചിരുന്നു. ഒരു മറുപടിയോ അന്വേഷണമോ നടന്നില്ല. തുടന്ന് കഴിഞ്ഞ ദിവസമാണ് വിശദീകരണം പോലും തേടാതെ യുവ മോർച്ച പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കിയത്-ദീപു പുത്തൻപുരയിൽ യെസ് ന്യൂസിനോട് പറഞ്ഞു. ദീപുവിനോപ്പം യുവമോർച്ച നിയോജകമണ്ഡലം അധ്യക്ഷൻ ലിലിൽ കുമാറിനെയും സംഘടനാ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വയനാട്ടിൽ ബി.ജെ.പി യിൽ നിന്ന് കൂട്ട രാജി
യുവമോർച്ച നേതാക്കളെ കാരണം കൂടാതെ പാർട്ടി പദവികളിൽ നിന്ന് നീക്കം ചെയ്തതിൽ പ്രതിഷേധിച്ച് യുവ മോർച്ച സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ മുഴുവൻ ഭാരവാഹികളും, ജില്ല പഞ്ചായത്ത് ബൂത്ത് ഭാരവാഹികളും നിലവിലെ ഔദ്യൊഗിക ഭാരവാഹിത്വത്തിൽ നിന്ന് രാജി വെച്ചു.കൂടുതൽ പേർ രാജി വെക്കുമെന്ന് നേതാക്കൾ വെളിപ്പെടുത്തി.
രാജി വാർത്ത യുവമോർച്ച എഫ്.ബി പോസ്റ്റിലൂടെ തന്നെ പുറം ലോകത്തെ അറിയിച്ചു.
ആരോപണം സദാനന്ദൻ പക്ഷത്തിനെതിരെ
ബി.ജെ.പി മേഖല ജനറൽ സെക്രട്ടറി സദാനന്ദൻ ,ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ, ജില്ല വൈസ് പ്രസിഡന്റ് മധു കെ.പി ,മണ്ഡലം സെക്രട്ടറി സിനീഷ് വാകേരി എന്നിവർക്കെതിരെയാണ് സാമ്പത്തിക ക്രമക്കേട് ആരോപണം യുവമോർച്ച നേതാക്കൾ ഉന്നയിച്ചിട്ടുള്ളത്. അഴിമതി സാധൂകരിക്കുന്ന തെളിവുകളും പുറത്തു കൊണ്ട് വരികയും സംസ്ഥാന അധ്യക്ഷന് കൈമാറുകയും ചെയ്തിട്ടുണ്ടെന്നാണ് വിമത നേതാക്കൾ വെളിപ്പെടുത്തുന്നത്. സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ നട്ടം തിരിയുന്ന സംസ്ഥാന ബി.ജെ.പി ഘടകത്തിന് തലവേദന സൃഷ്ടിച്ചു കൊണ്ടാണ് വയനാട്ടിലെ ക്രമക്കേടുകളുടെ വിവരങ്ങൾ കൂടി പുറത്തു വരുന്നത്.