മുട്ടിൽ മരം മുറി കേസ് പുതിയ തലങ്ങളിലേക്ക് .മരം മുറിക്കാൻ ഉത്തരവിട്ട റവന്യു സെക്രട്ടറി സ്വന്തം നിലക്കല്ല അത് ചെയ്തതെന്ന് തെളിയിയ്ക്കുന്ന രേഖകൾ പുറത്തായി.സംശുദ്ധ രാഷ്ട്രീയത്തിന്റെ മുഖ മുദ്രയായി വിശേഷിപ്പിക്കപ്പെട്ടിരുന്ന ഇ ചന്ദ്രശേഖരന്റെ അറിവോടെയും നിർദേശത്തോടെയുമാണ് വിവാദ മരം മുറി സംസ്ഥാനത്തു നടക്കാൻ അരങ്ങൊരുങ്ങിയതെന്ന രേഖകൾ മാധ്യമങ്ങൾ പുറത്തു വിട്ടു. മരം മുറിക്കാൻ അനുവദിക്കുന്ന തരത്തിൽ ഉത്തരവിറക്കാൻ മുൻ റവന്യു മന്ത്രി നിർദേശിച്ചത് 2020 ഒക്‌ടോബർ അഞ്ചിനാണ് .ഈട്ടി ഉൾപ്പെടെ മുറിക്കാൻ വിലക്കുള്ള മരങ്ങൾ മുറിച്ചു മാറ്റാനായി ഇപ്പോൾ നിയമപരമായി തടസങ്ങൾ ഉണ്ട്.ഇത് മറികടക്കാനായി പ്രത്യേക ഉത്തരവ് ഇറക്കാൻ അന്ന് മന്ത്രി നിർദേശിച്ചു.ഇത് തീർത്തും നിയമവിരുദ്ധമാണെന്നു ഉദ്യോഗസ്ഥർക്കും അറിയാമായിരുന്നു.
നിലവിലുള്ള നിയമത്തെ മറികടക്കാനായി സർക്കാർ ഉത്തരവ് മാത്രം മതിയാകില്ലെന്ന് അറിയാഞ്ഞിട്ടല്ല ഈ ഉത്തരവ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചത്. ഉത്തരവിന്റെ മറവിൽ കോടികളുടെ മരങ്ങൾ വെട്ടിമാറ്റാനുള്ള അവസരമാണ് ഒരുക്കിയത്.അതിനു ശേഷം ഉത്തരവിൽ ആശയ കുഴപ്പമുണ്ടെന്ന് വരുത്തി പിൻവലിച്ചു.ഇതിനിടയിൽ സംസ്ഥാനമൊട്ടുക്കും മരം മുറിക്കൽ നടന്നു.
ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് മുതിർന്ന സി.പിഐ നേതാവിന്റെ മകന് ഈ ക്രമക്കേടിൽ പങ്കാളിത്തമുണ്ടെന്നാണ്. പാർട്ടി അറിയാതെ , സമ്മർദ്ദമില്ലാതെ ഇത്തരത്തിലുള്ള നിയവിരുദ്ധ നീക്കം നടക്കില്ലെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. മന്ത്രി നേരിട്ട് നൽകിയ ഉത്തരവിൽ മുറിക്കാൻ നിയന്ത്രണങ്ങളുള്ള മരങ്ങൾ വെട്ടി മാറ്റാൻ ആരുടേയും അനുവാദം വേണ്ടന്ന് പറയുന്നുണ്ട്. കര്ഷകരുടെ താല്പര്യങ്ങൾ മുന്നിൽനിർത്തി സമർത്ഥമായ രാഷ്ട്രീയ നീക്കമായിരുന്നു നടന്നത്. ഇതിനായി കർഷകരുടെ ആവശ്യം എന്ന നിലയിൽ അന്ന് എം.എം.എൽ മാരിൽ നിന്ന് നിവേദനങ്ങൾ സ്വീകരിച്ചിരുന്നു.കൽപ്പറ്റ എംഎ.ൽ.എ ആയിരുന്ന സി.കെ ശശീന്ദ്രന്റെ കത്ത് ഈ തരത്തിൽ വായിച്ചെടുക്കണം.നിലവിലുള്ള നിയമം എങ്ങനെയാണ് സർക്കാർ ഉത്തരവ് വഴി മാറ്റുക എന്നതിൽ ഇപ്പോൾ ഒരു വിശദീകരണവുമില്ല.
മുൻ മന്ത്രിമാർക്കെതിരെ കേസ്സെടുക്കണമെന്ന് പ്രതിപക്ഷ നേതാവ്
വനം കൊള്ളക്കാർക്ക് മരം വെട്ടാൻ ലൈസൻസ് കൊടുത്ത മുൻ മന്ത്രിമാരെ കൂടി കേസിൽ പ്രതി ചേർക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മുൻ റവന്യു -വനം മന്ത്രിമാർക്ക് മരം മുറിയിൽ പങ്കുണ്ട്. തെരഞ്ഞെടുപ്പിന് മുൻപ് ആരുമറിയാതെ നടത്തിയ ക്രമക്കേടാണ് ഇപ്പോൾ പുറംലോകമറിഞ്ഞതെന്ന് സതീശൻ പറഞ്ഞു.