കോവിഡ് വ്യാപനം തടയാൻ കടകളും സർക്കാർ ഓഫീസുകളും കൂടുതൽ സമയം തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് വയനാട് ചേമ്പർ ഓഫ് കൊമേഴ്‌സ് ആവശ്യപ്പെട്ടു. ബാങ്കുകളുടെ പ്രവർത്തന സമയവും നീട്ടണം. റെസ്റ്റോറന്റുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്ന് ചേംബർ മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. ഒമ്പതിന നിർദേശങ്ങളാണ് കോവിഡ് വ്യാപനം തടയുന്നതിനായി ചേംബർ മുഖ്യമന്ത്രിക്ക് മുമ്പാകെ വെച്ചരിക്കുന്നതെന്നു പ്രസിഡന്റ് ജോണി പാറ്റാനി സെക്രെട്ടറി ഇ.പി.മോഹൻദാസ് എന്നിവർ അറിയിച്ചു.
ജനത്തിരക്ക് ഒഴിവാക്കാൻ കടകൾ എല്ലാ ദിവസവും ഏഴു മുതൽ രാത്രി പത്തു വരെ തുറക്കാൻ അനുവദിക്കണം. വാഹനത്തിരക്ക് ഒഴിവാക്കാൻ ഒറ്റ ഇരട്ട നമ്പർ സബ്രദായം ഏർപ്പെടുത്തണം. ബാങ്കുകളുടെ പ്രവർത്തനം ആഴ്ച്ചയിൽ ഏഴു ദിവസമാക്കണം..ആറുമണി വരെ ബാങ്കുകൾ പ്രവർത്തിപ്പിക്കണം. സർക്കാർ ഓഫീസുകൾ ആഴ്ച്ചയിൽ ആറു ദിവസമാക്കണം.ആറുമണി വരെ പ്രവൃത്തി ദിനമാക്കണം. ബീവറേജസ് സ്റ്റോറുകളിൽ കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കണം.
കർണാടകയിലേക്ക് പോകുന്നവർക്ക് ഇപ്പോൾ പ്രവേശനത്തിന് വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ മതിയാകും .എന്നാൽ തിരിച്ചു വരുമ്പോൾ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണമെന്ന് സർക്കാർ നിര്ബന്ധിക്കയാണ്.ഇതൊഴിവാക്കണമെന്നു ചേംബർ ഭാരവാഹികൾ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.
ജില്ലയിൽ വാക്സിൻ വിതരണം വേഗത്തിലാക്കണം.ഇതിനായി എല്ലാ സഹായങ്ങളും സൗജന്യമായി നല്കാൻ വയനാട് ചേമ്പർ തയ്യാറാണ്.വയനാടിനെ കോവിഡ് മുക്തമാക്കാനുള്ള സർക്കാർ നടപടികളിൽ വയനാട് ചേമ്പറും ഒപ്പമുണ്ടാകും. വാക്സിനേഷൻ പരിപാടികളിൽ കൂടുതൽ സന്നദ്ധ സംഘടനകളെ ഉൾപ്പെടുത്തണമെന്നും ചേംബർ ഭാരവാഹികൾ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. പെട്രോൾ വില തടഞ്ഞു നിർത്താൻ സംസ്ഥാന തലത്തിൽ നടപടികൾ വേണം .ജി.എസ.ടി യിൽ ഉൾപ്പെടുത്താൻ സർക്കാർ മുൻകൈ എടുക്കണമെന്നും ജോണി പാറ്റാനി, മോഹൻദാസ് എന്നിവർ ചേമ്പറിനു വേണ്ടി സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.