സംസ്ഥാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ . കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കളാരും പ്രതികളാവില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കെ സുധാകരന്റെ വിമര്‍ശനം. കൊടകര കേസില്‍ ബിജെപിയും സ്വര്‍ണ്ണക്കടത്തില്‍ സിപിഎമ്മും പ്രതിസ്ഥാനത്ത് വന്നതോടെ ഇരുവരും തമ്മിലുണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ കേസുകള്‍ ഒതുക്കി തീര്‍ക്കാനുള്ള അന്തര്‍ധാര അണിയറയില്‍ നടക്കുകയാണെന്ന് കെ സുധാകരന്‍ പറഞ്ഞു.
ബിജെപി നേതാക്കളെ രക്ഷിച്ചുകൊണ്ടുള്ള പോലീസ് അന്വേഷണമാണ് നടക്കുന്നതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഹൈക്കോടതി രൂക്ഷമായ വിമര്‍ശനം നടത്തിയ ശേഷം പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊടകര കുഴല്‍പ്പണ കവര്‍ച്ചയില്‍ നിഗൂഢതയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷി ച്ചത് ഇതു സംബന്ധിച്ച കേരള പോലീസിന്റെ അന്വേഷണം പ്രഹസനമായതിനാലാണെന്നും ഇത് സിപിഎം ബിജെപി രഹസ്യബാന്ധവത്തിന്റെ ഫലമായാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയും ഡല്‍ഹി യാത്രയും ഈ ബന്ധം ഊട്ടിയുറപ്പിക്കാനായിരുന്നു-സുധാകരൻ ആരോപിച്ചു