രണ്ടു കുട്ടി നയം നടപ്പാക്കാൻ രാജ്യത്തെ കൂടുതൽ സംസ്ഥാനങ്ങൾ മുന്നോട്ടു വന്നുകൊണ്ടിരിക്കെ കേരളത്തിൽ കൂടുതൽ കുട്ടികളുണ്ടായാൽ സഹായം.കേരളത്തിലെ പ്രമുഖ കത്തോലിക്കാ രൂപതയായ പാലാ രൂപതയുടേതായി പുറത്തു വന്ന പരസ്യം കോളിളക്കമുണ്ടാക്കുകയാണ്. നാലും അഞ്ചും കുട്ടികളുണ്ടായാൽ വിശ്വാസികൾക്ക് സാമ്പത്തിക സഹായം വരെ പാലാ രൂപത വാഗ്ദാനം ചെയ്യുകയാണ്. കേരളത്തിലെ കത്തോലിക്ക വിശ്വാസികളുടെ റോം എന്നറിയപ്പെടുന്ന പാലാ രൂപത തന്നെ കൂടുതൽ കുട്ടികളുണ്ടാകാൻ കൃസ്ത്യൻ വിശ്വാസികളെ ആഹ്വാനം ചെയ്യുകയാണ്.അതല്ലെങ്കിൽ പ്രോത്സാഹിപ്പിക്കയാണ്.
അഞ്ചു കുട്ടികളിൽ കൂടുതൽ ഉള്ളവർക്ക് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായവും രൂപത വാഗ്ദാനം ചെയ്യുന്നു.. 2000 ത്തിനു ശേഷം വിവാഹിതരായവർക്കാണ് പാലാ രൂപതയുടെ ഈ സഹായം. നാലാമത്തെ കുട്ടിക്കും തുടർന്ന് ജനിക്കുന്ന കുട്ടികൾക്കും പാലാ രൂപത നടത്തുന്ന സെയിന്റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജിൽ സ്കോളര്ഷിപ്പോടെ പഠനം ഉറപ്പാക്കുന്നു. നാലു മുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ചികിത്സ സൗകര്യങ്ങൾ പാല് രൂപതയുടെ തന്നെ സ്സ്ലീവാ മെഡിസിറ്റിയിൽ സൗജന്യമായി നൽകുമെന്നും രൂപത ദമ്പതിമാർക്ക് വാഗ്ദാനം നൽകുന്നു.
ലോകമെങ്ങും ചെറിയ കുടുബം എന്ന സങ്കൽപ്പത്തിലേക്കും ആശയത്തിലേക്കും നീങ്ങി കൊണ്ടിരിക്കുമ്പോഴാണ്ചുരുങ്ങിയത് നാലു കുട്ടികൾ എന്ന ആശയം പ്രോത്സാഹിപ്പിക്കാൻ കത്തോലിക്കാ സഭയിലെ പ്രമുഖ വിഭാഗം രംഗത്തു വന്നിട്ടുള്ളത്. പാലാ രൂപത എന്നാൽ സീറോ മലബാർ സഭയുടെ അധികാര കേന്ദ്രമാണ്.അത് കൊണ്ട് തന്നെ പെറ്റു പെരുകാനുള്ള പാലാ രൂപതയുടെ ആഹ്വാനത്തിന് ഏറെ അർത്ഥ തലങ്ങളുമുണ്ട്. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും പരിപാലനവും ഉറപ്പു വരുത്തുന്നതിനാണ് ചെറിയ കുടുബം എന്ന ആശയം തന്നെ മുന്നോട്ടു വെക്കുന്നത്.കുറഞ്ഞു വരുന്ന പ്രകൃതി വിഭവങ്ങളും മറ്റു കണക്കിലെടുത്തു രണ്ടു കുട്ടി നയം നിയമമാക്കാൻ ആസ്സാമും, യു.പി യെയും പോലുള്ള സംസ്ഥാനങ്ങൾ തയ്യാറെടുക്കുമ്പോളാണ് നാലു കുട്ടികളിൽ കൂടുതൽ എന്ന ആശയം കൃസ്ത്യൻ വിഭാഗം പ്രചരിപ്പിക്കുന്നത്.
വലിയ കുടുംബങ്ങൾ എന്ന ആശയം നേരത്തെ കേരള കത്തോലിക്കാ മെത്രാൻ സമിതി മുന്നോട്ടു വെച്ചിരുന്നു.കേരളത്തിലെ കൃസ്ത്യൻ ജനസംഖ്യ കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് ഈ സമീപനമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ഈ നിലപാടിനെ പിന്തുണക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്ന് രൂപതയിലെ മുതിർന്ന പുരോഹിതൻ ഫാദർ ജോസഫ് കുട്ടിയാനക്കൽ അഭിപ്രായപ്പെട്ടു. സാമ്പത്തിക വിഷമം നേരിടുന്ന വലിയ കുടുംബങ്ങളെ സഹായിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.
പെറ്റുപെരുകാനുള്ള സഭയുടെ ആഹ്വാനത്തിനെതിരെ വ്യാപക വിമര്ശനങ്ങൾ ഉയർന്നു കഴിഞ്ഞു. സ്ത്രീകളുടെ ആരോഗ്യമോ അവരുടെ മാനസിക ആരോഗ്യമോ കണക്കിലെടുക്കാതെ മത താല്പര്യങ്ങൾ മാത്രം കണക്കിലെടുത്തു നടത്തുന്ന നീക്കമാണ് നടക്കുന്നതെന്ന് സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം ഉയർന്നു കഴിഞ്ഞു.