ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ് ഡാനിഷ് സിദ്ദിഖിയെ താലിബാൻ വധിച്ചത് തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ആരെന്നു ഉറപ്പാക്കിയ ശേഷമെന്ന് അമേരിക്കൻ മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു . അഫ്ഗാൻ സുരക്ഷാ സേനയ്‌ക്കൊപ്പം യുദ്ധ മേഖലയായ കാണ്ഡഹാറിലെ സ്പിൻ ബോൾഡാക്കിൽ എത്തിയ സിദ്ദിഖി ഉൾപ്പെട്ട അഫ്ഗാൻ സംഘം പെട്ടെന്നുള്ള താലിബാൻ ആക്രമണത്തിൽ കൂട്ടം തെറ്റി . സിദ്ദിഖിയും ഏതാനും സൈനികരും ഒറ്റപ്പെട്ടു . നിസ്സാര പരുക്കേറ്റ സിദ്ദിഖിയും സൈനികരും അടുത്തുള്ള ഒരു മുസ്ലിം പള്ളിയിൽ അഭയം തേടി . അവിടെ വച്ച് സിദ്ദിഖിയ്ക്കു പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തിരുന്നുവെന്ന് അമേരിക്കൻ മാഗസിൻ വാഷിംഗ്‌ടൺ എക്‌സാമിനർ റിപ്പോർട്ടു ചെയ്യുന്നു.
സിദ്ദിഖിയും കൂട്ടരും പള്ളിയിൽ ഉണ്ടെന്നറിഞ്ഞ താലിബാൻ ഭീകരർ പള്ളി അക്രമിയ്ക്കുയായിരുന്നു . സിദ്ദിഖിയുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ശേഷമാണ് താലിബാൻ ക്രൂരമായി കൊലപ്പെടുത്തിയത് . സിദ്ദിഖിയെ രക്ഷിയ്ക്കാനുള്ള ശ്രമത്തിനിടെയാണ് ഒപ്പമുണ്ടായിരുന്ന മൂന്നു അഫ്ഗാൻ സൈനികർക്കും ജീവൻ നഷ്ടമായതെന്ന് മാഗസിൻ പറയുന്നു .പ്രാദേശിക അന്വേഷണത്തിൽ സിദ്ധിഖിയുടെ സാന്നിധ്യം കാരണം മാത്രമാണ് താലിബാൻ പള്ളി ആക്രമിച്ചതെന്ന് വാഷിങ്ടൺ എക്സാമിനർ റിപ്പോർട്ട് വ്യക്തമാക്കുന്നത് .
സിദ്ദിഖിയെ വേട്ടയാടാനും വധിക്കാനും തുടർന്ന് അയാളുടെ മൃതദേഹം വികൃതമാക്കാനുമുള്ള താലിബാൻറെ തീരുമാനം എടുത്തു കാണിക്കുന്നത് അവർ യുദ്ധനിയമങ്ങളെയോ ആഗോള സമൂഹത്തിന്റെ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന ഉടമ്പടികളെയോ മാനിക്കുന്നില്ല എന്നാണ്.
റോയിട്ടേഴ്‌സ് ടീമിന്റെ ഭാഗമായി റോഹിംഗ്യൻ പ്രതിസന്ധിയെക്കുറിച്ചുള്ള വാർത്തകൾ നൽകിയതിന് സിദ്ദിഖിക്ക് 2018 ൽ പുലിറ്റ്‌സർ സമ്മാനം ലഭിച്ചിരുന്നു. അഫ്ഗാനിസ്ഥാൻ പോരാട്ടം, ഹോങ്കോംഗ് പ്രതിഷേധം, ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലെ മറ്റ് പ്രധാന സംഭവങ്ങൾ അദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സിദ്ദിഖിയെ വധിച്ചത് താലിബാൻ ആയതു കൊണ്ടാണ് കേരളത്തിലെ മാധ്യമങ്ങളും സാംസ്‌കാരിക നായകരും മൗനം പാലിച്ചത് എന്ന വ്യാപക വിമർശനം അന്നുയർന്നിരുന്നു . സിദ്ദിഖിയുടെ മരണത്തിൽ അനുശോചിച്ചു പല പ്രമുഖരും സിദ്ദിഖിയെ കൊന്നത് താലിബാൻ ആണെന്ന പരാമർശം നടത്താതെ ശ്രദ്ധിയ്ക്കുകയും ചെയ്തിരുന്നു . യുദ്ധമുഖത്തു അബദ്ധത്തിൽ കൊല്ലപ്പെട്ടു എന്ന വ്യാഖാനങ്ങളും ഉണ്ടായി . എന്നാൽ താലിബാൻ സിദ്ദിഖിയെ തെരഞ്ഞു പിടിച്ചു വകവരുത്തുകയായിരുന്നു എന്ന പുതിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് .