രാജ്യത്തു മിയ്ക്ക സംസ്ഥാനങ്ങളിലും കോവിഡ് രണ്ടാം തരംഗം നിയന്ത്രണ വിധേയമാകുകയും ജീവിതം സാധാരണ നിലയിലേയ്ക്ക് മടങ്ങുകയുംചെയ്തിട്ടും കേരളത്തിൽ രോഗബാധ അതി രൂക്ഷമായി തുടരുന്നത് സർക്കാരിന് തലവദനയായി മാറിക്കഴിഞ്ഞു . അടച്ചിടലിനു ബദൽ മാർഗ്ഗം തേടണമെന്ന് മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തിൽ നിർദേശം നൽകി കഴിഞ്ഞു . കേരളത്തിന്റെ അടച്ചിടൽ അശാസ്ത്രീയമെന്ന ആക്ഷേപം ഏറെ നാളായി ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം . കേരളത്തിലെ കോവിഡ് വ്യാപനം രാജ്യമെങ്ങും വ്യാപക ചർച്ചയായി കഴിഞ്ഞിരുന്നു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) അനുസരിച്ച് നിയന്ത്രണങ്ങൾ വേണോ അതോ മറ്റു ശാസ്ത്രീയ മാർഗങ്ങൾ തേടണമോ എന്ന കാര്യത്തിൽ വിശദമായ പഠനം നടത്തി ബുധനാഴ്ചയ്ക്കകം റിപ്പോർട്ടു നൽകാനാണ് മുഖ്യമന്ത്രി വിദഗ്ധ സമിതിയോടെ ആവശ്യപ്പെട്ടിരിക്കുന്നത് . മരണനിരക്ക് കുറവാണെന്നും രോഗവ്യാപനം കുറവാണെന്നും എല്ലാകാര്യങ്ങളിലും മറ്റു സംസ്ഥാനങ്ങളേക്കാൾ മുന്നിലാണെന്നുമുള്ള പ്രചാരണ തന്ത്രം കൊണ്ട് ഇനി മുന്നോട്ടു പോകാൻ കഴിയില്ലെന്ന് ഒടുവിൽ സർക്കാർ അംഗീകരിച്ചു എന്ന് വേണം മനസ്സിലാക്കാൻ.കോവിഡിനെതിരായ പ്രതിരോധ ശേഷി ആർജ്ജിയ്ക്കുന്നതിൽ പോലും മലയാളികൾ രാജ്യത്തു ഏറ്റവും പിന്നിലാണെന്നുള്ള സിറോ സർവ്വേ റിപ്പോർട്ടു കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അതുകൊണ്ടു തന്നെ ഒരു മൂന്നാം തരംഗം സംസ്ഥാനത്തെ ഏറ്റവും ഗുരുതരമായി ബാധിയ്ക്കാനുള്ള സാധ്യതകളും മുന്നിലുണ്ട് .വാക്‌സിനേഷനിലും സംസ്ഥാനം പിന്നിലാണ് . ആരോഗ്യ രംഗത്തുള്ള സൗകര്യങ്ങൾ പോലും ശരിയായി ഉപയോഗിച്ച് വാക്‌സിനേഷൻ കൃത്യമായി നടത്തുന്നതിലും കേരളം പരാജയപ്പെട്ടു . ഓൺലൈൻ വഴി വാക്‌സിനേഷനുള്ള സൗകര്യങ്ങൾ താറുമാറാക്കി സ്പോട് രെജിസ്ട്രേഷനിലൂടെ വാക്‌സിനേഷൻ കേന്ദ്രങ്ങൾ രോഗ വ്യാപനത്തിനുള്ള കേന്ദ്രങ്ങളാക്കി മാറ്റി . വാക്‌സിന് വേണ്ടി ആളുകൾ ഉന്തും തള്ളും ഒടുവിൽ കൂട്ടത്തല്ലും വരെ എത്തുന്ന സാഹചര്യങ്ങൾ പല വാക്‌സിനേഷൻ സെന്ററുകളിൽ നിന്നും റിപ്പോർട്ടു ചെയ്യപ്പെട്ടു . കേരളത്തിലെ കോവിഡ് വ്യാപനവും അശാസ്ത്രീയമായ അടച്ചിടലും വാക്‌സിനേഷനും എല്ലാം തന്നെ ദേശീയ തലത്തിൽ ദൈനം ദിന ചർച്ചയായി മാറി .
.
ടി പി ആർ ഇന്നും 13 ശതമാനത്തിനു മുകളിലാണ് . രോഗികളുടെ എണ്ണം ഇന്നും 20000 കടന്നു . കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ പോലിസും പൊതുജനങ്ങളും തമ്മിൽ സംഘർഷങ്ങളുണ്ടാകുന്ന സാഹചര്യങ്ങൾ വർദ്ധിയ്ക്കുന്നു . പറയത്തക്ക വരുമാന സ്രോതസ്സുകൾ ഒന്നുമില്ലാത്ത സംസ്ഥാനത്തെ വ്യാപാരികളും അനുബന്ധ തൊഴിലാളികളും അതീവ ദുരിതത്തിലാണ്. ഈ സാഹചര്യത്തിലാണ് സർക്കാർ അടച്ചിടലിനു ബദൽ തേടാൻ ഒരുങ്ങുന്നത് .