കേരള രാഷ്ട്രീയത്തിന്റെ നെറുകയിലേക്ക് സുരേഷ് ഗോപി വന്നേക്കുമോ.? മൂന്നു മുന്നണികളായി നിറഞ്ഞു നിൽക്കുന്ന സംസ്ഥാന രാഷ്ട്രീയത്തിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ അമരത്തേക്ക് സുരേഷ് ഗോപി വന്നാൽ അത്ഭുതപ്പെടാനില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. ബി.ജെ.പി യുടെ സംസ്ഥാന അധ്യക്ഷനായി സുരേഷ് ഗോപി വന്നാൽ പാർട്ടിക്ക് അത് ഗുണം ചെയ്യുമെന്ന് നേരത്തെ തന്നെ കേന്ദ്ര നേതൃത്വം വിലയിരുത്തിയതാണ്.
സുരേഷ് ഗോപിയുടെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഇടപെടലുകളും ശൈലികളും ഉറച്ച ഒരു നേതാവിന്റെ ഭാവമാറ്റം പ്രകടമാക്കിയിരുന്നു. നാർക്കോട്ടിക് ജിഹാദ് വിഷയത്തിലും സല്യൂട്ട് വിഷയത്തിലും കേരളത്തിലെ ഭൂരിഭാഗം പേരുടെയും മനം കവർന്നു സുരേഷ് ഗോപി. പക്വമായി കാര്യങ്ങളെ നേരിടുന്ന രാഷ്ട്രീയ നേതാവായി സുരേഷ് ഗോപി മാറിയെന്ന് പരക്കെ വിലയിരുത്തപ്പെടുന്നു.
മാധ്യമ സമ്മർദ്ദങ്ങളെ ഭയപ്പാടില്ലാതെ നേരിട്ട് സുരേഷ് ഗോപി നിലപടുകളിൽ ധീരത പ്രകടിപ്പിച്ചു. സാധാരക്കാരുടെ വിഷയങ്ങളിൽ ഇടപെട്ട് നേരത്തെ തന്നെ സുരേഷ് ഗോപിക്ക് സൽപ്പേരുണ്ട്. അഴിമതിയുടെ ലാഞ്ചന ഇല്ലാത്ത നേതാവായതു കൊണ്ട് പുതു തലമുറക്കും സ്ത്രീകൾക്കും സ്വീകാര്യതയുമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പോടെ കളത്തിൽ നിന്നും ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ട ബി.ജെ.പി സംസ്ഥാന നേതാക്കൾക്ക് ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകാനുള്ള സാധ്യത കുറവാണ്. നിലവിലുള്ള എല്ലാ നേതാക്കളും മാറ്റപെടുമെന്ന കേന്ദ്ര നേതാക്കൾ സൂചന നൽകി കഴിഞ്ഞു.
സംസ്ഥാന നേതാക്കളുടെ സാന്നിധ്യമോ പ്രവർത്തനമോ ഇടപെടലോ ഇല്ലാതെ തന്നെ കാര്യങ്ങൾ നടക്കുന്നുണ്ട്.മലബാർ കലാപ വിഷയത്തിലും അഫ്ഗാൻ വിഷയത്തിലും തുടങ്ങി കുറേകാലമായി ബി.ജെ.പി സംസ്ഥാന നേതാക്കൾ ഇല്ലാതെയാണ് പ്രവർത്തകർ അവരുടെ പ്രവർത്തനങ്ങൾ അറിയിച്ചത്. ഒന്നുമറിയാത്ത നേതാക്കളെ കൊണ്ട് എന്ത് കാര്യമെന്ന് അണികൾ ചോദിച്ചു തുടങ്ങിയിട്ടുണ്ട്.അഴിമതി ആരോപണങ്ങൾ തളർത്തിയ ബി.ജെ.പി അണികൾക്ക് സുരേഷ് ഗോപി ആത്‌മവിശ്വാസം നൽകുകയാണ്.
പൊതു സമൂഹത്തിൽ ബി.ജെ.പി നേതാക്കൾക്ക് ഉള്ള അസ്വീകാര്യത സുരേഷ് ഗോപിയെ പോലുള്ളവർ വന്നപ്പോൾ മാറി തുടങ്ങി.
സുരേഷ് ഗോപി പോലുള്ളവരുടെ ഇടപെടൽ പൊതു സമൂഹത്തിൽ ബി.ജെ.പി യുടെ പ്രവർത്തനം സജീവമാക്കി തുടങ്ങി.ഇനി ഇവരെ പോലുള്ളവർ നയിക്കട്ടെ ഇന്ന് കേന്ദ്രം ചിന്തിച്ചിച്ചാൽ അത് പുതിയ പരീക്ഷണമാകും.