പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രാജിവെച്ചു. രാജ്ഭവനിലെത്തി അമരിന്ദർ സിങ് രാജിക്കത്ത് ഗവർണർക്ക് കൈമാറി. ഹൈക്കമാൻഡ് നിർദേശപ്രകാരമാണ് രാജി. അടുത്ത വർഷം ആദ്യം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. നവജ്യോത് സിങ് സിദ്ദുമായി ഏറെ കാലമായി തുടരുന്ന അധികാര വടംവലിക്കൊടുവിലാണ് ക്യാപ്റ്റൻ അമരിന്ദർ സിങ് പുറത്തു പോകുന്നത്.സജീവ് രാഷ്ട്രീയത്തിൽ തുടരുമെന്ന് അമരീന്ദർ സിങ് വ്യക്തമാക്കിയിട്ടുണ്ട്.
ഭാവി പരിപാടികൾ ഉടൻ ആസൂത്രണം ചെയ്യുമെന്ന് സിംഗ് വ്യക്തമാക്കി.പുതിയ പ്രാദേശിക പാർട്ടി രുപീകരിക്കുമെന്ന് അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്. അപമാനിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചാബിന് വേണ്ടി പരിശ്രമിച്ചു. പലപ്പോഴും പാർട്ടിയിലെ ചിലർ എന്നെ വേദനിപ്പിക്കാൻ ശ്രമിച്ചു. സോണിയ ഗാന്ധിയുമായി സംസാരിച്ച ശേഷമാണ് രാജി. രാഷ്ട്രീയത്തിൽ സാധ്യതകൾ ധാരാളമുണ്ടെന്ന് അമരീന്ദർ പറഞ്ഞു
പാർട്ടി നേതൃത്വം പിന്തുണച്ചില്ലെന്ന് പരാതി അമരീന്ദർ സിംഗിനുണ്ട്. സിദ്ദുവിനെ മുഖ്യമന്ത്രിയായി അംഗീകരിക്കില്ലെന്ന് അമരീന്ദർ സിംഗ് വ്യക്തമാക്കിയിട്ടുണ്ട്. സിദ്ദുവിനെ മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിട്ടാൽ ക്യാപ്റ്റൻ പാലം വലിക്കുമെന്ന് ഉറപ്പായി.കോൺഗ്രസ്സിന് പഞ്ചാബ് നഷ്ടപ്പെടാനുള്ള സാധ്യത നിരീക്ഷകർ കാണുന്നു.
ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കോണ്‍ഗ്രസ് നേതൃത്വം അടിയന്തര നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ട്. അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് 40 എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. ഇതില്‍ നാല് മന്ത്രിമാരും ഉള്‍പ്പെടുന്നു. പഞ്ചാബ് പി സി സി അധ്യക്ഷനായി നവ്‌ജ്യോത് സിങ് സിദ്ദു വന്നതോടെയാണ് അമരീന്ദറിനെതിരേയുള്ള നീക്കം ശക്തിപ്പെട്ടത്.