വിവാദമായതോടെപ്രമുഖ ഇന്ത്യൻ ടെക്സ്റ്റൈൽ ബ്രാൻഡായ ഫാബ് ഇന്ത്യ തങ്ങളുടെ പരസ്യം പിൻവലിച്ചു. തങ്ങളുടെ ദീപവലി ടെക്സ്റ്റൈൽ കളക്ഷന് `ജേഷ്നെ -ഇ -റിവസ്' എന്ന ഉറുദു വിശേഷണത്തിലൂടെ പരസ്യം നൽകിയതോടെയാണ് പ്രമുഖ ബ്രാൻഡായ ഫാബ് ഇന്ത്യ വിവാദത്തിലായത് . ബിജെപി എം പി തേജസ്വി സൂര്യ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി രംഗത്ത് വന്നു. ഹിന്ദു ആഘോഷമായ ദീപാവലിയെ അപകീർത്തിപ്പെടുത്തിയെന്നായിരുന്നു ആരോപണം . ദീപാവലിയുമായി ബന്ധപ്പെട്ടു പുറത്തിറക്കുന്ന വസ്ത്ര ബ്രാൻഡിന് നൽകിയ ഉറുദു പേരാണ് ബിജെപി നേതാക്കളെ ചൊടിപ്പിച്ചത് . ജോഷ്ന -ഇ -റിവസ് എന്നതിന്റെ അർഥം പാരമ്പര്യങ്ങളുടെ ആഘോഷം എന്നാണ് . വിവാദ പരസ്യം ഇറക്കികൊണ്ടുള്ള സമൂഹ മാധ്യമ പോസ്റ്റുകളിൽ ഫാബ് ഇന്ത്യയുടെ വിവരണം ഇതായിരുന്നു ``പ്രകാശത്തിന്റെയും സ്നേഹത്തിന്റെയും ആഘോഷത്തെ വരവേൽക്കുമ്പോൾ , ഫാബ് ഇന്ത്യ `ജേഷ്നെ -ഇ -റിവസ്' കളക്ഷനുമായി മഹത്തായ ഭാരതീയ സംസ്കാരത്തിന് ആദരമർപ്പിയ്ക്കുന്നു '.
തേജസ്വി സൂര്യ എം പി യാണ് ഇതിനെതിരെ ആദ്യം വിമർശനവുമായി എത്തിയത്. ജേഷ്നെ -ഇ -റിവസ് എന്ന പ്രയോഗത്തിന് ദീപാവലിയുമായി ഒരു ബന്ധവുമില്ലെന്നും പരസ്യത്തിലെ മോഡലുകൾ ഹിന്ദു രീതിയിലുള്ള വസ്ത്ര ധാരണമല്ല ഉപയോഗിച്ചിരിക്കുന്നതെന്നും ട്വീറ്റ് ചെയ്ത എം പി ഇത്തരത്തിലുള്ള പരസ്യങ്ങൾ ഫാബ് ഇന്ത്യയ്ക്കു സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നും ഓർമ്മിപ്പിച്ചു . പിന്നാലെ ബി ജെ പി നേതാക്കളായ സി ടി രവി, ഐ ടി വ്യവസായിയായ മോഹൻ ദാസ് പൈ തുടങ്ങിയവരും രംഗത്തെത്തി . ഒടുവിൽ ഇത് തങ്ങളുടെ ദീപാവലി കളക്ഷൻ അല്ലെന്നും അതിറങ്ങാൻ പോകുന്നേയുള്ളുവെന്നും പറഞ്ഞു ഫാബ് ഇന്ത്യ പരസ്യം പിൻവലിച്ചു . `ബോയ്‌കോട്ട് ഫാബ് ഇന്ത്യ' ഇതിനകം സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങായി മാറുകയും ചെയ്തു . മുൻപ് പ്രമുഖ ആഭരണ ബ്രാൻഡായ തനിഷ്‌ക് ഇതുപോലെ വിവാദത്തിൽ പെട്ടിരുന്നു . ലവ് ജിഹാദിനെ പ്രോത്സാഹിപ്പിയ്ക്കുന്ന പരസ്യം നല്കിയെന്നാരോപിച്ചായിരുന്നു തനിഷ്കിനെതിരെ വിമർശനമുയർന്നതു.